അബുദാബി : ഓസ്ട്രേലിയയിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ചെയർമാൻ എം.എ യൂസഫലിക്ക് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ ക്ഷണം. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അബുദാബി മുഷ്റിഫിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശനവേളയിലാണ് ലുലു ഗ്രൂപ്പിനെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്തത്. കർഷകരും വിതരണക്കാരുമായി നേരിട്ട് ബന്ധമുള്ള ലുലുവിന്റെ സേവനം, മികച്ച ഗുണമേകുമെന്ന് അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയൻ ഉൽപന്നങ്ങൾക്ക് ആഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നത്. ലോജിസ്റ്റിസ്ക്സ് കേന്ദ്രങ്ങൾ വഴി മികച്ച തൊഴിലവസരവും നൽകുന്നു. വ്യാപാരനയം വിപുലമാക്കുന്നതിന്റെ ഭാഗമായി യുഎസ്, യുകെ, എന്നിവടങ്ങളിലെ സന്ദർശനങ്ങൾക്ക് പിന്നാലെയാണ് ആന്റണി യുഎഇയിലെത്തിയത്. അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് പള്ളിയും അദേഹം സന്ദർശിച്ചു.
വൈവിധ്യമാർന്ന ഓസ്ട്രേലിയൻ ഉൽപന്നങ്ങൾ യൂസഫലിക്കൊപ്പം ആന്റണി നടന്നുകണ്ടു. പ്രമീയം ഓസ്ട്രേലിയൻ മീറ്റ്, പഴം പച്ചക്കറി ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ലുലുവിലുള്ളത്. ഓസ്ട്രേലിയ – യുഎഇ സ്വതന്ത്ര വ്യാപാര കരാർ ഒക്ടോബർ 1 മുതൽ നടപ്പാക്കുമെന്നും ഓസ്ട്രേലിയയുടെ സുപ്രധാന വ്യാപാര പങ്കാളിയായി യുഎഇ മാറുമെന്നും വ്യക്തമാക്കി. ഓസ്ട്രേലിയയിൽ നിന്നുള്ള ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് മധ്യപൂർവദേശത്ത് ഉൾപ്പെടെ ലുലു ലഭ്യമാക്കുന്നതെന്നും പ്രാദേശിക കർഷകർക്കും വിതരണകാർക്കും പിന്തുണ നൽകുക കൂടിയാണ് ലുലുവെന്നും യൂസഫലി പറഞ്ഞു.
പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണ് ഓസ്ട്രേലിയയുമായി ലുലുവിനുള്ളത്. ആദ്യമായി നടത്തിയ ഓസ്ട്രേലിയ സന്ദർശനം യൂസഫലി കൂടിക്കാഴ്ചയിൽ ഓർത്തെടുത്തു. മികച്ച ഓസ്ട്രേലിയൻ മീറ്റ് – ലാംബ് എന്നിവ യുഎഇയിലെ ലുലു സ്റ്റോറുകളിലേക്ക് ഇറക്കുമതി ചെയ്യാനായി ആയിരുന്നു 1983 സെപ്റ്റംബർ 8ലെ ആ യാത്ര. ഓസ്ട്രേലിയൻ ഉൽപന്നങ്ങൾക്ക് മിഡിൽ ഈസ്റ്റിൽ മികച്ച സ്വീകാര്യതയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
മെൽബണിലുള്ള ഭക്ഷ്യസംസ്കരണകേന്ദ്രങ്ങൾ വഴി ഏറ്റവും മികച്ച പഴം, പക്കറി, ഇറച്ചി ഉൽപന്നങ്ങളാണ് മിഡിൽ ഈസ്റ്റിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് ലുലു എത്തിക്കുന്നത്. യുഎഇയിലെ ഓസ്‌ട്രേലിയൻ സ്ഥാനപതി റിദ്‌വാൻ ജാദ്വത്, ഓസ്ട്രേലിയയിലെ യുഎഇ സ്ഥാനപതി ഫഹദ് ഉബൈദ് മുഹമ്മദ്, ലുലു ഗ്രൂപ്പ് ഡയറക്ടറും ചീഫ് സസ്റ്റൈനബിളിറ്റി ഓഫീസറുമായ മുഹമ്മദ് അൽത്താഫ്, ഗ്ലോബൽ ഓപ്പറേഷൻ ഡയറക്‌ടർ ഷാബു അബ്ദുൾ മജീദ്, ഡയറക്ടർ ഓഫ് മാർക്കറ്റിങ്ങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.