കൽഗൂർലി, ഓസ്‌ട്രേലിയ: കൽഗൂർലി അതിർത്തിയിൽ നഗ്നനായ ഒരാൾ ആംബുലൻസിന്റെ വിൻഡ് സ്ക്രീനിലേക്ക് ചാടി വീണ് ആക്രമണം അഴിച്ചുവിട്ടു. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തെത്തുടർന്ന് സെന്റ് ജോൺ ആംബുലൻസ് ജീവനക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങി. ഇതേ തുടർന്ന് ജീവനക്കാർ പൊലീസിനെ സഹായത്തിന് വിളിച്ചു. എന്നാൽ, സഹായത്തിനായി പൊലീസ് സംഭവസ്ഥലത്ത് എത്താൻ 22 മിനിറ്റ് എടുത്തത് വിവാദമായി.
പെർത്തിൽ നിന്ന് 600 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അതിർത്തി മേഖലയിലാണ് സംഭവം നടന്നത്. ആംബുലൻസിന്റെ മുൻവശത്ത് പിടിച്ചിരിക്കുന്ന മനുഷ്യനെ ഡ്രൈവർ ഭയത്തോടെ സാവധാനം വാഹനം ഓടിച്ച് തട്ടിമാറ്റാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിൽ വിൻഡ് സ്ക്രീനിന് കേടുപാടുകൾ സംഭവിക്കുകയും രക്തക്കറ പടരുകയും ചെയ്തു.
സംഭവസ്ഥലത്ത് എത്താൻ 22 മിനിറ്റ് എടുത്തതതിൽ സെന്റ് ജോൺ ആംബുലൻസ് ജീവനക്കാരോടെ ക്ഷമ ചോദിക്കുന്നതായി ഡബ്ല്യുഎ പൊലീസ് കമാൻഡർ റോഡ് വൈൽഡ് അറിയിച്ചു. ഗോൾഡ്ഫീൽഡിൽ തിരക്കേറിയ ദിവസമായതിനിലാണ് വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം ‘അസ്വീകാര്യവും വേദനാജനകവുമാണ്’ എന്ന് സെന്റ് ജോൺ ആംബുലൻസ് അധികൃതർ ആരോപിച്ചു .ബോൾഡറിൽ നിന്നുള്ള 25 വയസ്സുകാരനായ പ്രതിക്കെതിരെ ക്രിമിനൽ നാശനഷ്ടങ്ങൾ, പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തികൾ, ഒരു വ്യക്തിയുടെ ജീവനോ ആരോഗ്യത്തിനോ അപകടമുണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇയാൾ കോമയിലായിരുന്ന ശേഷം നിലവിൽ ഫിയോണ സ്റ്റാൻലി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് കേസ് മാറ്റിവച്ചു.































