സിഡ്നി: പ്രമുഖ മാധ്യമ പ്രവർത്തകനും പ്രവാസി എഴുത്തുകാരനുമായ സന്തോഷ് കരിമ്പുഴയെ ലോക കേരളസഭ അംഗമായി കേരള സർക്കാർ വീണ്ടും നോമിനേറ്റ് ചെയ്തു. തുടർച്ചയായി ഇത് മൂന്നാം തവണയാണ് സന്തോഷ് കരിമ്പുഴ ലോക കേരളസഭ അംഗമാകുന്നത്. മലയാളത്തിലെ മുഖ്യധാര പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സ്ഥിരമായി ലേഖനങ്ങൾ എഴുതാറുണ്ട്. പത്തിലധികം ഡോക്യൂമെന്ററി ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കൂടാതെ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളസർക്കാരിൽ നിന്നും ലഭിച്ച അവാർഡിന് പുറമെ ഭാരതീയ വിദ്യാഭവൻ അവാർഡ് കേരള കലാമണ്ഡലം അവാർഡ്, അഴിക്കോട് ഭാഷ സമന്വയവേദി അവാർഡ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ അവാർഡ്, കണ്ണൂർ രാജൻ അവാർഡ്, പ്രവാസി ഭാരതി അവാർഡ്, മീഡിയ സിറ്റി അവാർഡ് തുടങ്ങി കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് കരിമ്പുഴ. കേരളത്തിലെ മന്ത്രിസഭാ അംഗങ്ങളും പാർലമെന്റ് – നിയമസഭ അംഗങ്ങളും കേരള സർക്കാർ നോമിനേറ്റ് ചെയ്യുന്ന വിദേശത്തുള്ള ഇന്ത്യക്കാരായ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ലോകകേരള സഭ. ഈ മാസം 29 ,30 ,31 തീയതികളിൽ നിയമസഭ മന്ദിരത്തിലാണ് ലോകകേരള സഭ സമ്മേളനം നടക്കുന്നത്.































