സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ അപൂർവ കുറ്റവാളിയാണ് കാതറിൻ മേരി നൈറ്റ്. പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആദ്യ വനിതയായിട്ടാണ് ഓസ്ട്രേലിയയുടെ ചരിത്രത്തിൽ കാതറിൻ മേരി നൈറ്റ് അറിയപ്പെടുന്നത്. 26 വർഷങ്ങളായി ജയിലിൽ കഴിയുന്ന കാതറിൻ ഇപ്പോൾ ന്യൂ സൗത്ത് വെയിൽസിലെ സിൽവർവാട്ടർ വിമൻസ് കറക്ഷനൽ സെന്ററിലാണ്. മനുഷ്യ മനസാക്ഷിയെ നടുക്കുന്നതാണ് കാതറിന്റെ കുറ്റകൃത്യം.
ബാല്യകാലത്തിലെ പീഡനങ്ങൾ
1955 ഒക്ടോബർ 24നാണ് കാതറിൻ ജനിച്ചത്. ന്യൂ സൗത്ത് വെയിൽസിലെ ഹണ്ടർ വാലിയിലെ അബർഡീൻ പട്ടണത്തിൽ അമ്മ ബാർബറ റൗഗനും അച്ഛൻ കെന്നത്ത് കെൻ ചാൾസ് നൈറ്റിനും ഒപ്പമാണ് കാതറിൻ വളർന്നത്. 1955ൽ ടെന്റർഫീൽഡിൽ ബാർബറയ്ക്ക് കെന്നത്തിൽ ജനിച്ച ഇരട്ട പെൺകുട്ടികളിൽ ഒരാളാണ് കാതറിൻ. മദ്യപാനവും കലഹവും കെന്നത്തിന്റെ സ്വഭാവസവിശേഷതകളായിരുന്നു. നിരന്തരം ബാർബറയെ കെന്നത്ത് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കെന്നത്തിനോടുള്ള വെറുപ്പ് ബാർബറയിൽ ശക്തമായി. ഇത് പുരുഷന്മാരോടും ലൈംഗികതയോടും ഉള്ള ശത്രുതയായി മാറി. ഈ വിദ്വേഷം ബാർബറ തന്റെ പെൺമക്കളോടും പങ്കുവെച്ചിരുന്നു.
കുടുംബത്തിലെ പല അംഗങ്ങളും കൗമാരപ്രായം പോലും തികയാത്ത കാതറിനെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. കാതറിൻ ഇത് അമ്മയോട് പറഞ്ഞെങ്കിലും ബാർബറ മകൾ അനുഭവിച്ച പീഡനങ്ങളെ ഗൗരവമായി എടുത്തില്ല. പരാതി പറയുന്നത് നിർത്താനായിരുന്നു അമ്മയുടെ ഉപദേശം. ഇത് കാതറിനെ മാനസികമായി തളർത്തി.
കാതറിനെ സന്ദർശിക്കുന്ന ആത്മാവ്
കാതറിന്റെ ബാല്യകാലത്തെ ഏറ്റവും വലിയ കൂട്ടുകെട്ടുകൾ ഇരട്ട സഹോദരിയും അമ്മാവൻ ഓസ്‌കാർ നൈറ്റുമായിരുന്നു. 1969ൽ ഓസ്‌കാർ ആത്മഹത്യ ചെയ്തതോടെ കാതറിന്റെ സ്വഭാവത്തിൽ മാറ്റം പ്രകടമായി തുടങ്ങി. ഓസ്‌കാറിന്റെ ആത്മാവ് തന്നെ സന്ദർശിക്കുന്നതായി കാതറിൻ പിന്നീട് പല സന്ദർഭങ്ങളിലും അവകാശപ്പെട്ടിരുന്നു.
പതിയെ ഏകാന്തത ഇഷ്ടപ്പെടുന്ന കുട്ടിയായി കാതറിൻ മാറി. സഹവിദ്യാർത്ഥികളെ ചിലപ്പോൾ ചെറിയ തോതിൽ ആക്രമിച്ചതായും കാതറിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. 15-ാം വയസ്സിൽ പഠനം അവസാനിപ്പിച്ച കാതറിൻ ജോലി തേടി. ഇക്കാലത്ത് വായിക്കാനും എഴുതാനും കാതറിന് അറിയില്ലായിരുന്നു.
ക്ലോത്തിങ് ഫാക്ടറിയിലായിരുന്നു ആദ്യ ജോലി. പിന്നീട് അറവുശാലയിൽ കശാപ്പുകാരിയായി. പിന്നീട് താമസം മാറിയ കാതറിൻ സ്വന്തമായി കശാപ്പ് കത്തികൾ വാങ്ങി സൂക്ഷിക്കാൻ തുടങ്ങി. വീട്ടിൽ കട്ടിലിന് മുകളിൽ തൂക്കിയിട്ടിരുന്ന ഈ കത്തികൾ കാതറിന്റെ സ്വഭാവത്തിന്റെ പ്രതിഫലനമാണെന്ന് പലരും പിന്നീട് വിലയിരുത്തി.
ആദ്യരാത്രിയിലെ കൊലാപാതകശ്രമം
1973ൽ കാതറിൻ മേരി നൈറ്റ് ഡേവിഡ് കെല്ലറ്റിനെ വിവാഹം കഴിച്ചു. ആദ്യരാത്രിയിൽ മണിയറിയിൽ വച്ച് കാതറിൻ ഭർത്താവിനെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. അന്ന് രാത്രി മൂന്ന് തവണ മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ഡേവിഡ് ഉറങ്ങിപ്പോയതായിരുന്നു ഇതിന് കാരണമെന്ന് കാതറിൻ പിന്നീട് പറഞ്ഞു. അശാന്തി നിറഞ്ഞ ദാമ്പത്യമായിരുന്നു ഇരുവരുടെയും. ഗർഭിണിയായിരുന്ന വേളയിൽ കാതറിന്റെ അതിക്രമങ്ങൾ വർധിച്ചു. ഒരിക്കൽ ഭർത്താവിന്റെ വസ്ത്രങ്ങളും ഷൂസും കത്തിച്ച കാതറിൻ പിന്നീട് ഒരു നിസാര കാരണത്തിന് ഫ്രൈയിങ് പാൻ കൊണ്ട് ഭർത്താവിനെ തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമിച്ചു. അന്ന് ജീവനും കൊണ്ട് ഓടിയ ഡേവിഡ് അയൽക്കാരന്റെ വീട്ടിലെത്തി. ഗുരുതരമായി പരുക്കേറ്റെങ്കിലും ഭാര്യയുടെ തുടർന്നുള്ള സ്നേഹപൂർവ്വമായ പെരുമാറ്റത്തിൽ മനസ്സ് അലിഞ്ഞ് ഡേവിഡ് കേസ് നൽകിയില്ല. എന്നാൽ പിന്നീട് കാതറിനൊപ്പം തുടരുന്നത് അപകടമാണെന്ന് അദ്ദേഹം മനസ്സിലാക്കി.
മകൾ മെലിസ ആൻ ജനിച്ചതിന് പിന്നാലെ ഡേവിഡ് മറ്റൊരു സ്ത്രീയോടൊപ്പം പുതിയ ജീവിതം ആരംഭിച്ചു. ക്വീൻസ്‌ലാൻഡിലേക്കാണ് ഡേവിഡ് പോയത്. ഇതിൽ പ്രകോപിതയായ കാതറിൻ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചു. പ്രസവാനന്തര വിഷാദം എന്ന വിലയിരുത്തലിൽ കാതറിന് ചികിത്സ നൽകി. പിന്നീട് ഡേവിഡ് മടങ്ങി വന്നെങ്കിലും ബന്ധം നീണ്ടുനിന്നില്ല. ഇതിനിടെ ദമ്പതികൾക്ക് നതാഷ എന്ന പേരിലുള്ള ഒരു മകൾ കൂടി ജനിച്ചിരുന്നു.
കഴുത്തറുത്ത് കൊല്ലപ്പെട്ട നായകുട്ടി
1986ൽ ഖനിത്തൊഴിലാളിയായ ഡേവിഡ് സോണ്ടേഴ്‌സുമായി കാതറിൻ ബന്ധം ആരംഭിച്ചു. കാതറിന്റെ അസാധാരണമായ പെരുമാറ്റം ഇരുവരുമിടയിൽ വിള്ളൽ സൃഷ്ടിച്ചു. 1987 മേയിൽ ഡേവിഡ് സോണ്ടേഴ്‌സിന്റെ രണ്ട് മാസം പ്രായമുള്ള ഡിങ്കോ എന്ന നായകുട്ടിയെ കാതറിൻ കഴുത്തറുത്ത് കൊന്നു. ഡേവിഡ് സോണ്ടേഴ്‌സിന് അവിഹിതബന്ധം ഉണ്ടായാൽ എന്ത് സംഭവിക്കുമെന്നതിന്റെ മുന്നറിയിപ്പായി കാതറിൻ ഇത് ചെയ്തതാണെന്നാണ് പറയപ്പെടുന്നത്. പിന്നീട് ഡേവിഡ് സോണ്ടേഴ്‌സും കാതറിന്റെ ആക്രമണങ്ങൾക്ക് ഇരയായി. ഈ ബന്ധത്തിൽ സാറ എന്ന പെൺകുട്ടി ജനിച്ചു. ജീവന് ഭീഷണിയായ ആക്രമണങ്ങൾ വന്നതോടെ ഡേവിഡ് സോണ്ടേഴ്‌സ് കാതറിനെ വിട്ടുപോയി.
പങ്കാളിയെ കൊന്ന് പാകം ചെയ്ത ക്രൂരത
1991ൽ അറവുശാലയിലെ സഹപ്രവർത്തകനായിരുന്ന ജോൺ ചില്ലിങ്‌വർവുമായി കാതറിൻ ബന്ധം ആരംഭിച്ചു. ഈ ബന്ധത്തിൽ എറിക് എന്ന ആൺകുട്ടി ജനിച്ചു. എന്നാൽ ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. തുടർന്ന് ജോൺ ചാൾസ് തോമസ് പ്രൈസ് ആയിരുന്നു അടുത്ത പങ്കാളി. ഖനിത്തൊഴിലാളിയായിരുന്നു ജോൺ ചാൾസ്. ഇരുവരുമിടയിൽ പതിയെ പ്രശ്നങ്ങൾ രൂക്ഷമായി.
2000ൽ കാതറിൻ, ജോൺ ചാൾസ് തോമസ് പ്രൈസിനെ കൊലപ്പെടുത്തി. പൊലീസ് അന്വേഷണത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ജോൺ ചാൾസ് ആക്രമിക്കപ്പെട്ടതെന്ന് കണ്ടെത്തി. 37 തവണയിൽ അധികം ശരീരത്തിൽ കുത്തേറ്റിരുന്നു. കുറ്റകൃത്യം നടത്തി മണിക്കൂറുകൾക്ക് ശേഷം കാതറിൻ ജോൺ ചാൾസ് തോമസ് പ്രൈസിന്റെ തൊലി ഉരിഞ്ഞു. മൃതദേഹം ശിരഛേദം ചെയ്ത് ശരീരഭാഗങ്ങൾ പാചകം ചെയ്തതായും കണ്ടെത്തി. പിന്നീട് ഈ ഭക്ഷണം ജോൺ ചാൾസ് തോമസ് പ്രൈസിന്റെ കുട്ടികൾക്ക് വിളമ്പുന്നതിനുള്ള ഒരുക്കം നടത്തിയതായും പൊലീസ് പറഞ്ഞു. വീട്ടിൽ രക്തം കണ്ടെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് കാതറിൻ പിടിയിലായി.
മകളെ പീഡിപ്പിച്ചതാണ് ജോൺ ചാൾസ് തോമസ് പ്രൈസിനെ കൊലപ്പെടുത്താൻ കാരണമെന്നാവശ്യപ്പെട്ട കുറിപ്പ് കണ്ടെത്തിയിരുന്നു. കേസിൽ കോടതി പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മാനസിക പ്രശ്നങ്ങളും ബാല്യകാല പീഡനങ്ങളും അവഗണനയും കാതറിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതായാണ് വിലയിരുത്തൽ.































