ഓസ്‌ട്രേലിയയിലേക്കുള്ള നെറ്റ് കുടിയേറ്റ നിരക്ക് (Net Migration) വെട്ടിക്കുറയ്ക്കാനുള്ള ലേബർ സർക്കാരിന്റെ പുതിയ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കുടിയേറ്റ വിദഗ്ദ്ധർ രംഗത്ത്. ആഭ്യന്തര മന്ത്രി ടോണി ബർക്ക് നടപ്പിലാക്കാൻ ഒരുങ്ങുന്ന പുതിയ വിസ നിയന്ത്രണങ്ങൾ നിയമപരമായ വെല്ലുവിളികൾക്കും മനുഷ്യാവകാശ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഇതിനിടെ, വ്യാഴാഴ്ച നാഷണൽ പ്രസ് ക്ലബ്ബിൽ നടത്താനിരുന്ന നിർണായക നയപ്രഖ്യാപന പ്രസംഗം മന്ത്രി ടോണി ബർക്ക് പെട്ടെന്ന് മാറ്റിവെച്ചു. കുടിയേറ്റ പദ്ധതിയുടെ ചില നിർണായക വിശദാംശങ്ങൾ ഇനിയും പൂർത്തിയാകാനുള്ളതിനാലും ലേബർ പാർട്ടിക്കുള്ളിലെ തർക്കങ്ങൾ കാരണവുമാണ് പ്രസംഗം നീട്ടിയതെന്നാണ് സൂചനകൾ. എന്നാൽ ഈ പ്രസംഗം വൈകാതെ തന്നെ ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങൾ:
2027–28 സാമ്പത്തിക വർഷത്തോടെ നെറ്റ് കുടിയേറ്റ നിരക്ക് ട്രഷറിയുടെ ലക്ഷ്യമായ 2,25,000 ലേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി താഴെ പറയുന്ന കർശന നടപടികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ:
–പാർട്ണർ വിസകളിൽ കടുത്ത നിയന്ത്രണം: വിസിറ്റർ വിസയിൽ ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം പാർട്ണർ വിസയ്ക്ക് അപേക്ഷിച്ച് ബ്രിഡ്ജിങ് വിസയിലേക്ക് മാറുന്ന രീതി (loophole) നിർത്തലാക്കും. ഇതോടെ വിസ ലഭിക്കുന്നതുവരെ പങ്കാളികൾക്ക് ഓസ്‌ട്രേലിയയ്ക്ക് പുറത്ത് തുടരേണ്ടി വരും. ഇത് നിലവിൽ അപേക്ഷകർ നേരിടുന്ന അഞ്ചു വർഷം വരെയുള്ള കാത്തിരിപ്പ് കാലാവധി വീണ്ടും വർദ്ധിപ്പിക്കും.
–അഭയാർത്ഥി വിസകളിൽ കർശന നടപടി: വ്യാജമായ ഹ്യൂമാനിറ്റേറിയൻ വിസ അപേക്ഷകൾ നൽകി താമസം നീട്ടിക്കൊണ്ടുപോകുന്നത് തടയാൻ അപ്പീൽ അവകാശങ്ങളിലും ജോലി ചെയ്യാനുള്ള അവകാശങ്ങളിലും നിയന്ത്രണം കൊണ്ടുവരും.
–ബാക്ക്പാക്കർമാർക്ക് നിയന്ത്രണം: ബാക്ക്പാക്കർമാർക്ക് (Backpackers) ഒരു വർഷത്തിലധികം താമസം നീട്ടാനുള്ള അനുമതികളിൽ പരിധി നിശ്ചയിക്കും.
വിദഗ്ദ്ധരുടെ കടുത്ത വിമർശനം:
പുതിയ പരിഷ്‌കാരങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ വാൻ വ്ലീറ്റ് കുറ്റപ്പെടുത്തി. ഒരു ഓസ്‌ട്രേലിയൻ പൗരന് അവരുടെ പങ്കാളിയോടൊപ്പം ജീവിക്കാനുള്ള അവകാശം അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നും അതിനെ കുടിയേറ്റം നിയന്ത്രിക്കാനുള്ള ഒരു മാർഗ്ഗമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ണർ വിസ അപേക്ഷകരെ വർഷങ്ങളോളം കാത്തിരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഈ തീരുമാനത്തിനെതിരെ ക്ലാസ് ആക്ഷൻ ഹർജി ഉണ്ടായാൽ കോടതിയിൽ സർക്കാർ പരാജയപ്പെടുമെന്നും മുൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായ അബുൽ റിസ്‌വി മുന്നറിയിപ്പ് നൽകി. എന്നാൽ ഈ ലൂപ്‌ഹോൾ അടയ്ക്കുന്നത് നല്ല കാര്യമാണെന്നായിരുന്നു മുൻ ഹോം അഫയേഴ്സ് സെക്രട്ടറി മൈക്കൽ പെസുള്ളോയുടെ പ്രതികരണം.
ഇത്തരം കടുത്ത നിയന്ത്രണങ്ങൾ ഓസ്‌ട്രേലിയയുടെ ബിസിനസ് മേഖലയെ ദോഷകരമായി ബാധിക്കുമെന്നും രാജ്യാന്തര തലത്തിൽ വിദഗ്ദ്ധ തൊഴിലാളികളെ (Skilled Migrants) ആകർഷിക്കുന്നത് ബുദ്ധിമുട്ടിലാക്കുമെന്നും ഓസ്‌ട്രേലിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രതികരിച്ചു.
























