ദില്ലി: ഇന്ത്യയും ചൈനയും ദക്ഷിണേഷ്യയിലെ രണ്ട് പ്രധാന രാജ്യങ്ങളാണെന്നും ഡ്രാഗണിന്റെയും ആനയുടെയും ‘പാസ് ഡി ഡ്യൂക്സ്’ (pas de deux-സൗഹൃദ നൃത്തം) ആണ് ഇരുപക്ഷത്തിനും ശരിയായ മാർഗമെന്നും ചൈന പറഞ്ഞതായി ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട്. ഇരുരാജ്യങ്ങൾക്കുമെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുവകൾ ആയുധമാക്കാൻ തുടങ്ങിയതു മുതൽ രണ്ട് ഏഷ്യൻ രാജ്യങ്ങളും സഹകരണത്തിന്റെ പാതയിലാണ്. ഏപ്രിലിൽ, യുഎസും ചൈനയും തമ്മിൽ നടന്ന വ്യാപാര യുദ്ധത്തിൽ യുഎസ് 145 ശതമാനം വരെ താരിഫ് വർദ്ധിപ്പിച്ചു. ചൈന താരിഫ് 125 ശതമാനമായും താരിഫ് ചുമത്തി. അടുത്തിടെ ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തി. റഷ്യൻ എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനുള്ള പിഴയായി 25 ശതമാനം ഉൾപ്പെടെയാണ് ട്രംപിന്റെ താരിഫ്. ഓഗസ്റ്റ് 27 മുതൽ താരിഫുകൾ പ്രാബല്യത്തിൽ വരും.
പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനും വിനിമയങ്ങളും സഹകരണവും വികസിപ്പിക്കുന്നതിനും ഷാങ്ഹായ് സഹകരണ സംഘടന പോലുള്ള ബഹുമുഖ വേദികളിൽ സഹകരിക്കുന്നതിനും വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനും ഇന്ത്യയുമായി സഹകരിക്കാൻ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ഇരുരാജ്യങ്ങളും അതിർത്തി വഴിയുള്ള വ്യാപാരം വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്.
ഇന്ത്യയും ചൈനയും തങ്ങളുടെ രാഷ്ട്രീയ ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ, അടുത്ത മാസം ആദ്യം തന്നെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലെ വിമാനക്കമ്പനികൾ ചൈനയിലേക്കുള്ള വിമാന സർവീസുകൾക്ക് തയ്യാറെടുക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് അവസാനം ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. വിദേശകാര്യ മന്ത്രി വാങ് യി അടുത്തയാഴ്ച ഇന്ത്യ സന്ദർശിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.