ദില്ലി: ഫ്ലിപ്കാർട്ടിന്റെ സാധനങ്ങൾ കൊണ്ടുപോയ ട്രക്കിൽ നിന്ന് 1.21 കോടി രൂപയിലധികം വില വരുന്ന സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കും സഹായിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പഞ്ചാബ് പൊലീസ്. ഫ്ലിപ്കാർട്ട് കൺസൈൻമെന്റുകൾ വിതരണം ചെയ്യുന്ന കാമിയോൺ ലോജിസ്റ്റിക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ട്രക്കിൽ നിന്നാണ് മോഷണം നടന്നത്. ഹരിയാന സ്വദേശിയും കമ്പനിയുടെ ഫീൽഡ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവുമായ പ്രീതം ശർമ്മ നൽകിയ പരാതി പ്രകാരം, സെപ്റ്റംബർ 27 ന് മുംബൈയിലെ ഭിവണ്ടിയിൽ നിന്ന് 11,677 സാധനങ്ങൾ നിറച്ച ട്രക്ക് ഖന്നയിലെ മോഹൻപൂരിലുള്ള ഫ്ലിപ്കാർട്ട് വെയർഹൗസിലേക്ക് അയച്ചു. ഭരത്പൂർ സ്വദേശി നാസിർ എന്നയാളും സഹായിയായ ഛേട്ടുമാണ് വാഹനം ഓടിച്ചിരുന്നത്.
ട്രക്ക് ഖന്ന വെയർഹൗസിൽ എത്തിയപ്പോൾ നാസിർ ഇറങ്ങുകയും ചേത് വാഹനം വെയർഹൗസ് കൗണ്ടറിൽ പാർക്ക് ചെയ്ത് മുങ്ങുകയും ചെയ്തു. കമ്പനി സ്റ്റാഫ് അമർദീപ് സിംഗ് ശർമ്മ ചരക്ക് സ്കാൻ ചെയ്തപ്പോൾ 234 ഇനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. 221 ഐഫോണുകൾ, മറ്റ് അഞ്ച് മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, ഐലൈനറുകൾ, ഹെഡ്ഫോണുകൾ, മോയ്സ്ചറൈസറുകൾ, പെർഫ്യൂമുകൾ, സോപ്പുകൾ എന്നിവ മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ഉൾപ്പെടുന്നു.
മൊത്തം മൂല്യം 1,21,68,373 രൂപയാണെന്ന് കണക്കാക്കുന്നു. ഡ്രൈവറും സഹായിയും ഒത്തുകളിച്ചാണ് മോഷണം നടത്തിയതെന്ന് ശർമ്മ ആരോപിച്ചു. അന്വേഷണം നടത്തിവരികയാണെന്ന് ഡിഎസ്പി അമൃത്പാൽ സിംഗ് ഭാട്ടി പറഞ്ഞു. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മുംബൈയിൽ ഘടിപ്പിച്ച ഡിജിറ്റൽ ലോക്ക് എങ്ങനെയാണ് തുറന്നത് എന്ന ചോദ്യം അവശേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലിപ്കാർട്ടിന്റെ സുരക്ഷാ, നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. അനധികൃത പ്രവേശനം തടയുന്നതിനായി രൂപകൽപ്പന ചെയ്ത ഉയർന്ന സുരക്ഷാ ഡിജിറ്റൽ ലോക്ക് ഉപയോഗിച്ചാണ് മുംബൈയിൽ കണ്ടെയ്നർ സീൽ ചെയ്തത്. ലോക്കിന്റെ പാസ്വേഡ് ഡ്രൈവർമാരുമായോ മറ്റ് സ്റ്റാഫ് അംഗങ്ങളുമായോ പങ്കിടില്ല. ഡെലിവറി ചെയ്യുമ്പോൾ അംഗീകൃത വെയർഹൗസ് ഉദ്യോഗസ്ഥർക്ക് മാത്രമേ ഇത് തുറക്കാൻ കഴിയൂ. ഈ സുരക്ഷാ നടപടികൾ ഉണ്ടായിരുന്നിട്ടും, 234 ഇനങ്ങൾ കാണാതായി. സംഭവത്തെത്തുടർന്ന് കമ്പനി ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും കാർഗോ ട്രാക്കിംഗ് സംവിധാനം പുനഃപരിശോധിക്കുകയും ചെയ്തു. അതേസമയം, രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികളെ ചോദ്യം ചെയ്തുവരികയാണ്.