ന്യൂയോർക്ക്: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസും. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഐക്യരാഷ്ട്രസഭയിലാണ് പിന്തുണ അറിയിച്ചത്. സമാധാനവും സുരക്ഷയും കൈകോർത്ത് നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്നും മാക്രോൺ പറഞ്ഞു. 150ലേറെ രാജ്യങ്ങളാണ് പലസ്തീൻ രാഷ്ട്രത്തിന് പിന്തുണയുമായെത്തിയത്. ദ്വിരാഷ്ട്രാ വാദം ഉയർത്തി ഫ്രാൻസിന്‍റേയും സൗദി അറേബ്യയുടേയും അധ്യക്ഷതയിൽ ഐക്യരാഷ്ട്രസഭയിൽ ചേർന്ന സമ്മേളനത്തിൽ ജർമ്മനിയും ഇറ്റലിയും അമേരിക്കയും പങ്കെടുത്തില്ല. നേരത്തെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതായി ബ്രിട്ടൻ വിശദമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രയേൽ ബന്ദികളെ വിട്ടയ്ക്കാൻ ഹമാസ് തയ്യാറാകണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്നുമാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടന്റെ പ്രതികരണം. അൻഡോറ, ബെൽജിയം, ലക്സംബർഗ്, മാൾട്ട, മൊണാകോ അടക്കമുള്ള രാജ്യങ്ങളും ന്യൂയോർക്കിൽ നടന്ന സമ്മേളനത്തിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു.
ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ അടക്കമുള്ള രാജ്യങ്ങൾ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടത്തും. ലോക രാഷ്ട്രങ്ങളിൽ 80 ശതമാനത്തിലേറെയും പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നത് ഇസ്രയേലിന് മേൽ സമ്മർദ്ദം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.65300 പലസ്തീൻകാരാണ് ഇസ്രയേലിന്റെ വംശഹത്യയിൽ ഗാസയിൽ കൊല്ലപ്പെട്ടിട്ടുള്ളത്. സ്പെയിൻ, നോർവെ, അയർലാൻഡ് അടക്കമുള്ള രാജ്യങ്ങൾ കഴിഞ്ഞ വർഷം പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരുന്നു.
ഹമാസിനെ തള്ളി പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്
ഇതിനിടെ ഹമാസിനെ തള്ളി പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതികരണവുമായി എത്തി. ഗാസയിൽ ഹമാസിന് യാതൊരു റോളുമില്ല. ഹമാസും അനുകൂലികളും പലസ്തീൻ അതോറിറ്റിക്ക് മുന്നിൽ ആയുധംവച്ച് കീഴടങ്ങണം. ഹമാസ് നടത്തുന്ന ആക്രമണങ്ങളേയും മഹ്മൂദ് അബ്ബാസ് അപലപിച്ചു. വിസാ വിലക്കുള്ളതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് അബ്ബാസ് യുഎന്നിൽ സംസാരിച്ചത്.