ജപ്പാനിലെ നഗോയയിൽ നിന്നുള്ള 38 വയസുകാരനായ യുവാവ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിൽ സൗജന്യമായി ഭക്ഷണം വരുത്തിക്കഴിച്ചത് ആയിരത്തിലധികം തവണ. ഫുഡ് ഡെലിവറി ആപ്പായ ഡെമേ-കാനിലാണ് ചില ലൂപ്പ്ഹോളുകൾ കണ്ടെത്തിയ ശേഷം യുവാവ് ഭക്ഷണം സൗജന്യമായി വരുത്തിക്കഴിച്ചത്. വലിയ നഷ്ടമാണ് ഇത് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിന് വരുത്തിത്തീർത്തതത്രെ. തകുയ ഹിഗാഷിമോട്ടോ എന്ന് പേരുള്ള യുവാവാണ് പ്ലാറ്റ്‌ഫോമിൽ ഭക്ഷണം ഓർഡർ ചെയ്തത്. ഭക്ഷണം ലഭിച്ചശേഷം റീഫണ്ട് ലഭിക്കാനായി ഓരോ തവണയും ഭക്ഷണം എത്തിയിട്ടില്ലെന്ന് അയാൾ അവകാശപ്പെടുകയായിരുന്നു. രണ്ട് വർഷത്തിനിടെ ഇങ്ങനെ 1,095 ഓർഡറുകളാണ് പണം നൽകാതെ ഇയാൾ കഴിച്ചത്.
വർഷങ്ങളായി ഇയാൾക്ക് ജോലിയൊന്നും ഇല്ലത്രെ. ഈൽ ബെന്റോ, ഹാംബർഗർ സ്റ്റീക്കുകൾ, ഐസ്ക്രീം തുടങ്ങിയ വില കൂടിയ ഐറ്റങ്ങളാണ് ഇയാൾ ഓർഡർ ചെയ്യാറുണ്ടായിരുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. റിപ്പോർട്ട് പ്രകാരം, ഇങ്ങനെ ഭക്ഷണം ഓർഡർ ചെയ്യാനായി തെറ്റായ വിലാസങ്ങളിൽ രജിസ്റ്റർ ചെയ്ത വ്യാജ പേരുകൾ ഉപയോഗിച്ച് ഡെമാ-കാനിൽ 124 അക്കൗണ്ടുകളാണ് ഇയാൾ ഉണ്ടാക്കിയിരുന്നത്. വ്യാജ അക്കൗണ്ടുകൾക്കായി, തെറ്റായ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് പ്രീപെയ്ഡ് മൊബൈൽ ഫോൺ കാർഡുകൾ വാങ്ങുകയും അവ വേഗത്തിൽ തന്നെ ആവശ്യം കഴിഞ്ഞയുടനെ കാൻസൽ ചെയ്യുകയും ചെയ്തു.
ജൂലൈ 30 -ന് വരെ, യുവാവ് ഡെലിവറി ആപ്പിൽ ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കുകയും ഐസ്ക്രീം, ബെന്റോ, ചിക്കൻ സ്റ്റീക്കുകൾ എന്നിവ ഓർഡർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓർഡർ കിട്ടിയെങ്കിലും തനിക്ക് ഒന്നും കിട്ടിയില്ല എന്ന് ആരോപിച്ച് 9,303 രൂപ ഇയാൾ റീഫണ്ട് ചോദിച്ചു. എന്തായാലും പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറയുന്നത് പോലെ ഇയാൾ പിടിയിലാവുക തന്നെ ചെയ്തു. യുവാവ് പൊലീസിനോട് പറഞ്ഞത്, ആദ്യത്തെ തവണ ചെയ്ത് നോക്കി, ആ തട്ടിപ്പിന്റെ ഫലം കിട്ടിയപ്പോൾ ഇത് വീണ്ടും വീണ്ടും ചെയ്യാൻ തനിക്ക് പ്രേരണയായി എന്നാണ്.
recommended by