ദില്ലി: ഉപരാഷ്ട്രപതിയുടെ രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി തന്നെ ഇതിന് ഇടപെടണമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സിൽ പറഞ്ഞു. രാത്രി ഏഴര വരെ അദ്ദേഹത്തോട് സംസാരിച്ചതാണെന്നും തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും ജയറാം രമേശ് വ്യക്തമാക്കി. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ചില നിർണായക പ്രഖ്യാപനങ്ങൾക്ക് ജഗ്ദീപ് ധൻകർ ഒരുങ്ങുകയായിരുന്നു. ആരോഗ്യകാരണത്തിനൊപ്പം മറ്റു ചിലതും ഉണ്ടാകാൻ സാധ്യതയെന്നും കോൺഗ്രസ് ആരോപിച്ചു.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധൻകർ രാജി സമർപ്പിച്ചത്. മെഡിക്കൽ ഉപദേശങ്ങൾ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്.
മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം. ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു.