ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്തര്‍ ലോക്‌സഭ മണ്ഡലത്തിലെ എംപിയായിരുന്ന സന്തോഷ് സിംഗ് ചൗധരി അന്തരിച്ചതോടെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്ന അവസ്ഥാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ആംആദ്മി പാര്‍ട്ടി നേരിടാന്‍ പോകുന്ന രണ്ടാമത്തെ വെല്ലുവിളിയായിരിക്കും ഈ ഉപതെരഞ്ഞെടുപ്പ്.
അധികാരത്തിലെത്തിയതിന് ശേഷം ആംആദ്മി പാര്‍ട്ടി നേരിട്ട ആദ്യ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഭഗവന്ത് മന്‍ ലോക്‌സഭാംഗത്വം രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംഗൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ശിരോമണി അകാലിദള്‍ എയാണ് ആംആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്തിയത്.
സംഗൂരിലെ പോലെ തന്നെ കനത്ത വെല്ലുവിളിയാണ് ഈ ഉപതെരഞ്ഞെടുപ്പും ആംആദ്മി പാര്‍ട്ടിക്ക് ഉയര്‍ത്തുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 92 നിയോജക മണ്ഡലങ്ങളില്‍ വിജയിച്ചാണ് ആംആദ്മി പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്.
കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് ജലന്തര്‍ മണ്ഡലം. ആദ്യ പൊതു തെരഞ്ഞെടുപ്പിന് ശേഷം 14 തവണ കോണ്‍ഗ്രസ് ഇവിടെ വിജയിച്ചു. നാല് തവണയാണ് ഇവിടെ പരാജയപ്പെട്ടത്. അടിയന്തിരാവസ്ഥക്ക് ശേഷം 1977ലാണ് ആദ്യം പരാജയപ്പെട്ടത്. മുന്‍ പ്രധാനമന്ത്രിയായ ഐകെ ഗുജ്‌റാള്‍ 1989ലും 1996ലും 1999ലും ഇവിടെ നിന്ന് വിജയിച്ചു.
2014ല്‍ മണ്ഡലത്തില്‍ മികച്ച പ്രകടനമാണ് ആംആദ്മി പാര്‍ട്ടി നടത്തിയത്. അന്നത്തെ സ്ഥാനാര്‍ത്ഥി ജ്യോതി മന്‍ 2.54 ലക്ഷം വോട്ടുകള്‍ നേടിയിരുന്നു. 2019ല്‍ വോട്ടുകളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. 25000 വോട്ട് മാത്രമാണ് ലഭിച്ചത്.
2022ല്‍ വലിയ വിജയം നേടിയപ്പോഴും ജലന്തര്‍ കോണ്‍ഗ്രസിനോടൊപ്പം ഉറച്ചു നിന്നു. മണ്ഡലത്തിലെ ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ അഞ്ചിലും കോണ്‍ഗ്രസിനായിരുന്നു വിജയം. നാലെണ്ണത്തിലാണ് ആംആദ്മി പാര്‍ട്ടി വിജയിച്ചത്.
ഇത്തരമൊരു സാഹചര്യത്തില്‍ ജലന്തര്‍ സംഗൂരിനേക്കാള്‍ വെല്ലുവിളിയാവുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സംഗൂരിലെ ആകെയുള്ള ഒമ്പത് നിയോജക മണ്ഡലങ്ങളിലും ആംആദ്മി പാര്‍ട്ടി വിജയിച്ചെങ്കിലും മാസങ്ങള്‍ക്ക് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Story Highlights: Jalandhar Lok Sabha byelection is going to be an acid test for the ruling AAP within a year of formation of the government