ശ്രീനാരായണ ഗുരുദേവന്റെ 169-ാമത് ജന്മദിനവും തിരുവോണവും പ്രൗഢ ഗംഭീരമായി ആഘോഷിക്കുവാന്‍ തീരുമാനിച്ച് ഗുരുധര്‍മ്മ പ്രചരണസഭ സേവനം ആസ്ത്രേലിയ.
ആഗസ്റ്റ് 26നാണ് ആഘോഷം. പെർത്ത്, ബാസ്സക്കർവില്ലെ മെമ്മോറിയിൽ ഹാളില്‍ രാവിലെ 10 മണിക്ക് പീതപതാക ഉയരുന്നതോട് കൂടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് തിരുവാതിര, ഗുരുദേവ കൃതികളെ ആസ്പദമാക്കി ഗാനമഞ്ജരി, മറ്റ് കലാപരിപാടികള്‍, 28 ൽ പരം വിഭവങ്ങൾ വിളമ്പുന്ന ഓണസദ്യ, എന്നിവ ഉണ്ടാകും.
വിവിധ സംഘടന പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ജയന്തി മഹാസമ്മേളനം നടക്കും. ശിവഗിരി മഠത്തിൽ നിന്നുളള സന്യാസ ശ്രേഷ്ഠർ, ആസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉളള ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അമരക്കാർ എന്നിവർ ആശംസകൾ അറിയിക്കും. വൈകുന്നേരം ഗുരുപുഷ്പാഞ്ജലി മന്ത്രത്തോടെ നടക്കുന്ന ഗുരുപൂജക്ക് ശേഷം 6 മണിയോടെ ആഘോഷ പരിപാടികള്‍ക്ക് തിരശീല വീഴും. ആഘോഷങ്ങളുടെ വിജയത്തിനായി വിപുലമായ 15 അംഗ ആഘോഷ കമ്മറ്റിക്ക് സേവനം ആസ്‌ട്രേലിയ രൂപം നല്‍കിയിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട കര്‍മ്മയോഗിയാണ് ശ്രീനാരായണഗുരു. കണ്ണാടിയും ഓംകാരവും ദീപവും ശാരദാ മഠവും പ്രതിഷ്ഠകളില്ലാത്ത അദ്വൈതാശ്രമവും സ്ഥാപിച്ചു സമൂഹത്തെ പരബ്രഹ്മ ചൈതന്യത്തിലേക്ക് ഉയര്‍ത്തി. ഈ കാലഘട്ടത്തില്‍ ഗുരുവിന്റെ വചനങ്ങള്‍ ഏറെ പ്രസക്തമാണ്.എല്ലാ പ്രപഞ്ച സൃഷ്ടികളെയും സമഭാവനയോടെ കണ്ട ആ കണ്ണുകള്‍ തുറന്നത് കൊല്ലവര്‍ഷം 1030 -മാണ്ടിലെ ചിങ്ങ മാസത്തിലെ ചതയം നാളില്‍ (1856 ഓഗസ്റ്റ്) ആയിരുന്നു. സാമൂഹിക ദുരാചാരങ്ങളുടെ അഴുക്കുചാലില്‍ പെട്ട് ഉഴറിയ ജന സഞ്ചയത്തിനായി സ്പന്ദിച്ച ആ ഹൃദയത്തെ പേറിയ കുഞ്ഞു ശരീരം പൊക്കിള്‍ കൊടി ബന്ധം ഭേദിച്ച് സര്‍വ്വ സ്വതന്ത്രനായി കൈകാലുകള്‍ ചലിപ്പിച്ചു തുടങ്ങിയത് ഒരോണക്കാലത്തായിരുന്നു എന്നതും യാദൃച്ഛികമാവാം.































