സിഡ്നി: വിമാനം യാത്രക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് അപകടം. ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നിന്ന് ഓക്‌ലൻഡിലേക്കുള്ള ബോയിംഗ് 787-9 വിമാനത്തിലാണ് സംഭവം. ആകാശത്തുവെച്ച് വിമാനം പെട്ടെന്ന് വായുവിൽ താഴേക്ക് ചലിക്കുകയും തുടർന്നുണ്ടായ അപകടത്തിൽ അമ്പത് പേർക്ക് പരിക്കേറ്റതായും ഫോർബ്സ് റിപ്പോർട്ട് ചെയ്തു. ചിലിയൻ എയർലൈൻ ലാതമിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം അപ്രതീക്ഷിതമായി താഴേക്ക് ചലിച്ചതിനാൽ ഉൾവശം ശക്തമായി കുലുങ്ങുകയും യാത്രക്കാരിൽ ചിലരും ക്രൂ അംഗങ്ങളും കാബിനിൽ പറന്നെന്നും മേൽക്കൂരയിൽ ഇടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
പരിക്കേറ്റവരിൽ പത്ത് പേരുടെ നില ഗുരുതരമാണ്. FlightAware റിപ്പോർട്ട് അനുസരിച്ച്, LA800 വിമാനം പ്രാദേശിക സമയം വൈകുന്നേരം 4:26 ന് ഓക്ക്‌ലൻഡിൽ ലാൻഡ് ചെയ്തു. പറക്കുന്നതിനിടെ സാങ്കേതിക പ്രശ്നമുണ്ടായതായും ഇത് വിമാനം ശക്തമായി കുലുങ്ങാൻ കാരണമായതായും ലതം എയർലൈൻസ് അറിയിച്ചു. എന്നാൽ, എന്താണ് സാങ്കേതിക സംഭവമെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടില്ല. വിമാനത്തിലെ യാത്രക്കാരാണ് മിഡ്-എയർ ഡ്രോപ്പ് ഉണ്ടായതായി പറഞ്ഞത്.
പെട്ടെന്ന് വിമാനം ശക്തമായി താഴേക്ക് ചലിച്ചപ്പോൾ പല യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പറയുന്നു. സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാർ കാബിനിൽ പറക്കുന്ന സാഹചര്യമുണ്ടായെന്നും യാത്രക്കാർ പറഞ്ഞു. ആളുകൾ പറന്നിടിച്ച് വിമാനത്തിൻ്റെ സീലിംഗിന് കേടുപറ്റി. ചിലിയുടെ മുൻനിര കാരിയറാണ് ലതം എയർലൈൻസ്.






























