പെർത്ത്: സിഡ്‌നിയിൽ ബിഷപ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറും മുൻപ പെർത്തിലും സമാനമായ സംഭവം ഉണ്ടായത് ഓസ്ട്രേലിയയെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ജിഹാദിനായി ആയുധമെടുക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിക്കുന്നത് ഏറെ ആശങ്കയോടെയാണ് ജനങ്ങളും സർക്കാരും പൊലീസ് സംവിധാനങ്ങളും നോക്കിക്കാണുന്നത്. ഓൺലൈനിലൂടെ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്ന നിഗൂഢ സംഘങ്ങൾ പ്രവർത്തിക്കുന്നതായും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
വില്ലെറ്റണിലെ ബണിംഗ്‌സിൻ്റെ കാർ പാർക്കിങ്ങിൽ വച്ച് കഴിഞ്ഞ ദിവസമാണ് കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16- കാരൻ പൊലീസിൻ്റെ വെടിയേറ്റു മരിച്ചത്. മരിക്കുന്നതിന് മുൻപ് അക്രമി ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. കീഴടങ്ങാനുള്ള പൊലീസിന്റെ നിർദേശം തുടർച്ചയായി അവഗണിച്ചതോടെയാണ് കൗമാരക്കാരനു നേരെ വെടിയുതിർത്തത്. സംഭവത്തിന് ഭീകരാക്രമണത്തിൻ്റെ സ്വഭാവമുണ്ടെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കുട്ടിയുടെ അവസാന സന്ദേശമാണ് തീവ്ര ആശയങ്ങളിലേക്ക് കൗമാരക്കാരൻ ആകൃഷ്ടനായിരുന്നതായി നിഗമനത്തിലെത്താൻ കാരണം. താൻ ജിഹാദിൻ്റെ പാതയിലാണെന്ന് കൗമാരക്കാരൻ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേർക്ക് സന്ദേശം അയച്ചിരുന്നതായി ദി വെസ്റ്റ് ഓസ്ട്രേലിയൻ പത്രം റിപ്പോർട്ട് ചെയ്തു.
‘സഹോദരന്മാരേ, ഞാൻ നിങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ദയവായി എന്നോട് ക്ഷമിക്കൂ, ഇന്ന് രാത്രി ഞാൻ ജിഹാദിൻ്റെ പാതയിലേക്ക് പോകുന്നു’ – ഇതായിരുന്നു ഇസ്ലാം മതം സ്വീകരിച്ച കുട്ടി തന്റെ കൂട്ടുകാർക്ക് സന്ദേശം അയച്ചത്. ‘ഞാൻ അൽ-ഖ്വയ്‌ദയുടെ സൈനികനാണ്, ഇന്ന് രാത്രി നടക്കാനിരിക്കുന്ന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു’ – ആക്രമണത്തിനു മുന്നോടിയായി 16 കാരൻ കുറിച്ചു.
ലാപ്ടോപ്പുകളും ഫോണുകളും പോലുള്ള ഉപകരണങ്ങളിൽ നിന്ന് സെർച്ച് ഹിസ്റ്ററി ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും നീക്കണമെന്നും പ്രതി തൻ്റെ അടുപ്പക്കാർക്ക് നിർദേശം നൽകുന്നുണ്ട്.
ദ വെസ്റ്റ് ഓസ്ട്രേലിയൻ റിപ്പോർട്ടനുസരിച്ച്, പെർത്തിലെ പ്രശസ്‌തമായ റോസ്മോയ്ൻ സീനിയർ ഹൈസ്‌കൂളിലാണ് പ്രതി പഠിച്ചിരുന്നത്. ഇത്തരം തീവ്ര ആശയങ്ങളിൽ നിന്ന് മോചനം നേടാനായി രണ്ട് വർഷത്തിലേറെയായി ‘ഡീറാഡിക്കലൈസേഷൻ’ പ്രോഗ്രാമിനു 16- കാരൻ വിധേയനായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.കൗമാരക്കാരൻ തന്റെ ഹൈസ്കൂളിലെ മറ്റ് വിദ്യാർത്ഥികളെയും ഇത്തരം തീവ്ര ആശയങ്ങളിലേക്ക ആകർഷിക്കാൻ ശ്രമിച്ചതായി ഒരു രക്ഷിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം ഓസ്ട്രേലിയൻ ഫെഡറൽ പോലീസുമായി പങ്കുവെച്ചു.
തങ്ങളുടെ ഒരു വിദ്യാർത്ഥി പോലീസിന്റെ വെടിയേറ്റു മരിച്ചതിനെ തുടർന്ന് റോസ്മോയ്ൻ സീനിയർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാനസിക പിന്തുണ നൽകുമെന്ന് പ്രിൻസിപ്പൽ അലൻ ബ്രൗൺ ഞായറാഴ്‌ച അറിയിച്ചു.
മലയാളികളടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന, പെർത്തിലെ വളരെ പ്രശസ്‌തമായ സ്‌കൂളാണ് റോസ്മോയ്ൻ സീനിയർ ഹൈസ്കൂൾ. ഇത്തരം വാർത്തകൾ പുറത്തുവന്നതോടെ മാതാപിതാക്കൾ ഏറെ ആശങ്കയിലാണ്. കുട്ടികളെ മതം മാറ്റാനും തീവ്ര ആശയങ്ങളിലേക്കു നയിക്കാനുമുള്ള ശ്രമങ്ങൾ സ്കൂകൂളുകളിൽ തന്നെ നടക്കുന്നുണ്ടോ എന്ന ആശങ്കയെ സർക്കാർ വളരെ ഗൗരവത്തോടെ കാണണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.
ഓൺലൈനിലൂടെ കുട്ടികളെ തീവ്ര ആശയങ്ങളിലേക്ക് നയിക്കാൻ നിഗൂഢ സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് അധ്യാപകരോ അനധ്യാപകരോ മുതിർന്ന വിദ്യാർത്ഥികളോ ഇത്തരം ആശയങ്ങൾക്ക് പ്രചാരണം നൽകുന്നുണ്ടോ എന്ന രക്ഷിതാക്കളുടെ ആശങ്കയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരം തീവ്ര ആശയങ്ങൾ സമൂഹത്തിൽ പ്രചരിക്കുന്നതിനെതിരേ പ്രധാനമന്ത്രി ആന്റണി ആൽബനീസിയും ആശങ്ക പങ്കുവെച്ചു. തീവ്രവാദവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും നമ്മുടെ സമൂഹത്തിൽ അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.






























