വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്ക് യോജിച്ച ഒരു വിവാഹ ബന്ധം ഒത്തുവരാന്‍ ഏറെ നാളത്തെ കാത്തിരിപ്പ് ആവശ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ ഏറെ കാത്തിരിപ്പിനൊടുവില്‍ ഒത്തുവന്ന വിവാഹം ബന്ധം അവസാനിപ്പിക്കാന്‍ ഒരു നിമിഷം മതി. അടുത്തകാലത്തായി ഇന്ത്യയിലെമ്പാടും വിവാഹങ്ങള്‍ വിവാഹ വേദിയില്‍ വച്ച് തന്നെ അവസാനിക്കുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിലാണെങ്കില്‍ വിവാഹ സദ്യ നടക്കുന്നിടത്തെ സംഘർഷങ്ങളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍ യുപി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹ വേദിയിലെ സംഘർഷമാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ നടന്ന ഒരു വിവാഹ ചടങ്ങിലാണ് ഇത്തരത്തില്‍ ഏറ്റവും ഒടുവിലത്തെ സംഘർഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിവാഹവേദിയിലെ കൂളര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വിവാഹം നിര്‍ത്തിവച്ചതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിക്കന്ദർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുസ്തഫാബാദിൽ നിന്നുള്ള വരൻ ഹുകുംചന്ദ്ര ജയ്സ്വാളിന്റെ വിവാഹ വേദിയിലായിരുന്നു സംഭവം. വധുവിനെ കുറിച്ച് അറിഞ്ഞതിനാല്‍ സ്ത്രീധനം വാങ്ങിക്കാതെയുള്ള വിവാഹമായിരുന്നെന്ന് വരന് ഹുകുംചന്ദ്ര ജയ്സ്വാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.എന്നാല്‍, ചൂട് കൂടിയ കാലമായതിനാല്‍ വിവാഹ വേദിയില്‍ ഒരുക്കിയ കൂളറിന് സമീപം ആരൊക്കെ ഇരിക്കണമെന്നതിനെ കുറിച്ചുള്ള തര്‍ക്കം രൂക്ഷമായി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ഘട്ടമായപ്പോഴാണ് വധു സംഭവത്തെ കുറിച്ച് അറിയുന്നത്.































