ദില്ലി: വിമാനത്തിൽ ബോംബെന്ന വ്യാജ സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകലായ എക്‌സും മെറ്റയും സഹായിക്കുന്നില്ലെന്ന് കേന്ദ്രം. കമ്പനികളുടെ നിസ്സഹകരണത്തെ കേന്ദ്ര സർക്കാർ രൂക്ഷമായി വിമർശിച്ചു. വ്യാജ സന്ദേശമയച്ച എല്ലാ ഹാൻഡിലുകളും വ്യാജമാണെന്ന് ദില്ലി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണ സംഘം സോഷ്യൽമീഡിയ കമ്പനികളുടെ സഹായം തേടിയത്.
ഉന്നത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ മെറ്റ്, എക്സ് പ്രതിനിധികളുമായി ഒരു മീറ്റിംഗ് നടത്തുകയും വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് വേഗത്തിൽ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നാണ് കമ്പനികൾ അറിയിച്ചത്. എന്നാൽ, കൃത്യമായ ചട്ടപ്രകാരം മാത്രമേ വിവരങ്ങൾ നൽകാൻ സാധിക്കൂവെന്നാണ് അറിയിച്ചത്. നിയമ വ്യവസ്ഥകൾക്കനുസൃതമായി വിവരങ്ങൾക്കായുള്ള അപേക്ഷകൾ വരുമ്പോൾ കൃത്യമായി വിവരം കൈമാറുന്നുണ്ട്.