മെൽബൺ: ഓസ്ട്രേലിയയിലെ സിറോ മലബാർ വിശ്വാസികളുടെ കാത്തിരിപ്പിനൊടുവിൽ മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രൽ കൂദാശയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദേവാലയത്തിനുള്ളിലും പുറത്തുമുള്ള അവസാന മിനുക്കുപണികളും പൂർത്തിയായിക്കഴിഞ്ഞു. വർണാഭമായ അലങ്കാരങ്ങൾ നിറഞ്ഞ പുതിയ ദേവാലയം മനോഹരമായ കാഴ്ച്ചാനുഭവമാണ് നൽകുന്നത്.
കൂദാശാ കർമ്മങ്ങളുടെ മുഖ്യകാർമികത്വം വഹിക്കുന്ന, സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെൽബണിൽ എത്തിച്ചേർന്നു. മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ, ചാൻസലർ ഫാ. സിജീഷ് പുല്ലാൻകുന്നേൽ, വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ഇടവക വികാരി ഫാ. വർഗീസ് വാവോലിൽ, രൂപതാ പ്രോക്യൂറേറ്റർ ഡോ. ജോൺസൺ ജോർജ്. കൺവീനർ ഷിജി തോമസ്, ട്രസ്റ്റിമാരായ ആൻ്റോ തോമസ്, ക്ലീറ്റസ് ചാക്കോ സെക്രട്ടറിമാരായ സിബി ഐസക്, സാബു തോമസ് എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ പിതാവിനെ സ്വീകരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം രൂപതാധ്യക്ഷനായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കഴിഞ്ഞ ദിവസം മെൽബണിൽ എത്തിച്ചേർന്നു. അദ്ദേഹത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ‘റെഡ് വെനസ്ഡേ’ ആചരിച്ചു കൊണ്ടുള്ള വിശുദ്ധ കുർബാനയുണ്ടായിരുന്നു. മർദനത്തിന് ഇരയാവുകയും വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്യുകയും ചെയ്‌ത രക്തസാക്ഷികളെ അനുസ്‌മരിക്കുന്നതിന് വേണ്ടിയാണിത്. നവംബർ 16 മുതൽ 23 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ‘റെഡ് വെനസ്ഡേ ആചരിക്കുന്നു.
നവംബർ 23-ന് (ശനിയാഴ്‌ച) നടക്കുന്ന കത്തീഡ്രലിൻ്റെ കൂദാശ കർമ്മം ശാലോം മീഡിയ ഓസ്ട്രേലിയ തത്സമയ സംപ്രേഷണം ചെയ്യും. അന്ന് മെൽബൺ സമയം രാവിലെ ഒൻപതിന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് കത്തീഡ്രൽ ഗേറ്റിൽ സ്വീകരണം നൽകുന്നത് മുതൽ സംപ്രേഷണം ആരംഭിക്കും. ശാലോം മീഡിയ യൂട്യൂബ് ചാനലിലും ശാലോം മീഡിയ ഓസ്ട്രേലിയ ഫേസ്ബുക്ക് പേജിലും മെൽബൺ സിറോ മലബാർ രൂപത ഫേസ്ബുക്ക് പേജിലും സെൻ്റ് അൽഫോൻസ കത്തീഡ്രൽ ഫേസ്‌ബുക്ക് പേജിലും കൂദാശ കർമ്മങ്ങൾ തത്സമയം കാണാൻ സാധിക്കും. കത്തിഡ്രലിനു പുറത്തും പാരിഷ് ഹാളിലും സജജീകരിക്കുന്ന ടിവിയിലും തത്സമയം സംപ്രേഷണം ലഭ്യമായിരിക്കും.
നമ്മുടെ ആരാധനാ ക്രമത്തിലെ അവസാന കാലമായ പള്ളിക്കുദാശാ കാലത്തിൽ തന്നെ നമ്മുടെ ദേവാലയത്തിന്റെ കൂദാശ നടക്കുന്നത് വളരെ ശ്രദ്ധേയവും അനുഗ്രഹദായകവുമാണെന്ന് കത്തീഡ്രൽ വികാരി ഫാ. വർഗീസ് വാവോലിൽ പറഞ്ഞു.
സ്വന്തമായ ഒരു ദേവാലയം എന്ന കത്തീഡ്രൽ ഇടവാകാംഗങ്ങളുടെ വർഷങ്ങളായുള്ള പ്രാർഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്‌തിയിലാണ് സെൻ്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയം കൂദാശയ്ക്ക്ക്കായി ഒരുങ്ങുന്നത്.
മെൽബൺ സിറ്റിയിൽ നിന്നും മെൽബൺ എയർപോർട്ടിൽ നിന്നും അധികം ദൂരത്തിലല്ലാതെ, എപ്പിങ്ങിൽ ഹ്യൂം ഫ്രീവേക്ക് സമീപം 53 മക്കെല്ലാർ വേയിൽ, ഇടവക സ്വന്തമാക്കിയ 3 ഏക്കറോളം വരുന്ന സ്ഥലത്താണ് ദേവാലയം പണി പൂർത്തിയായിരിക്കുന്നത്. 1711 സ്ക്വയർ മീറ്ററിൽ പൗരസ്ത‌്യ പാരമ്പര്യ തനിമയോടെ അതിമനോഹരമായാണ് കത്തീഡ്രൽ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ബാൽക്കണിയും കൈകുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്കുള്ള മുറിയും ഉൾപ്പെടെ 1000 ത്തോളം പേർക്ക് ഒരേസമയം തിരുക്കർമങ്ങളിൽ പങ്കെടുക്കാനുള്ള സൗകര്യം കത്തീഡ്രലിൽ ഉണ്ടായിരിക്കും.
പള്ളിയുടെ ഭാഗമായി തന്നെ നൂറോളം പേർക്കിരിക്കാവുന്ന ചാപ്പലും 150 ഓളം കാർ പാർക്കിങ്ങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസ പരിശീലനത്തിനു വേണ്ടിയുള്ള ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേർന്ന് നിർമിച്ചിട്ടുണ്ട്. സ്റ്റേജും 500 ഓളം പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളും അടുക്കളയുമുള്ള പാരീഷ് ഹാളും നിർമ്മാണം പൂർത്തിയാക്കി 2022 നവംബറിൽ വെഞ്ചിരിച്ചിരുന്നു.
2013 ഡിസംബർ 23 നാണ് മെൽബൺ ആസ്ഥാനമായും മെൽബൺ നോർത്ത് ഇടവക രൂപതയുടെ കത്തീഡ്രലായും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ, ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സിറോ മലബാർ രൂപതയായി മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപത പ്രഖ്യാപിച്ചത്. രൂപതാ സ്ഥാപനത്തിന്റെ 10-ാം വാർഷിക വേളയിലാണ് മെൽബൺ സിറോ മലബാർ രൂപത കൂടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഇടവക സമൂഹങ്ങളുടെയും സ്വപ്നമായിരുന്ന കത്തീഡ്രൽ ദേവാലയം പൂർത്തികരിക്കപ്പെടുന്നത്. 550 ഓളം കുടുംബങ്ങളുള്ള കത്തീഡ്രൽ ഇടവകയിലെ വിശ്വാസി സമൂഹത്തിൻ്റെ കഴിഞ്ഞ 15 വർഷങ്ങളായുള്ള പ്രാർഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്‌മയുടെയും ഫലമാണ് സെൻ്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയം .






























