”കർത്താവിന്റെ ആലയത്തിലേക്കു നമുക്ക് പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു” (സങ്കീർത്തനം 122:1).
മെൽബൺ സെന്റ് തോമസ് ദി അപ്പോസ്റ്റൽ സീറോ മലബാർ രൂപതയുടെ ഹൃദയദേവാലയമായ സെന്റ് അൽഫോൻസ കത്തീഡ്രലിന്റെ കൂദാശകർമ്മം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നവംബർ 23 ശനിയാഴ്ച മെൽബൺ സമയം രാവിലെ 9.30 ന് നിർവ്വഹിക്കുന്നു. മെൽബൺ രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ, മെൽബൺ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ, ഓസ്‌ട്രേലിയയിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ, ഉജ്ജയിൻ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ, മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം, കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ്ജ് മഠത്തികണ്ടത്തിൽ, യു.കെ.പ്രസ്റ്റൺ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, പാലക്കാട് രൂപത മുൻ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, മെൽബണിലെ ഉക്രേനിയൻ രൂപത ബിഷപ്പും നിയുക്ത കർദ്ദിനാളുമായ ബിഷപ്പ് ബിഷപ്പ് മൈക്കോള ബൈചോക്ക് എന്നിവരുൾപ്പടെ 22 പിതാക്കന്മാരും 80 ഓളം വൈദികരും മുവായിരത്തിലധികം വിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും. ഓസ്‌ട്രേലിയയിലെ ഫെഡറൽ-സ്റ്റേറ്റ് മന്ത്രിമാരും, എം.പിമാരും, സാമുഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികളും സന്നിഹിതരായിരിക്കും.
രാവിലെ 9 മണിക്ക് അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ്മാർ റാഫേൽ തട്ടിൽ പിതാവിന് കത്തീഡ്രൽ അങ്കണത്തിൽ സ്വീകരണം നല്കും. കത്തീഡ്രൽ കൂദാശയുടെ ശിലാഫലകം ഓസ്‌ട്രേലിയയിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ അനാച്ഛേദനം ചെയ്യും. തുടർന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നാട മുറിച്ചുകൊണ്ട് കത്തീഡ്രലിലേക്ക് പ്രവേശിക്കും. ദേവാലയ കൂദാശകർമ്മത്തിനു ശേഷം മേജർ ആർച്ച് ബിഷപ്പ്പ് മാർ റഫേൽ തട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ മാർ ജോൺ പനംതോട്ടത്തിൽ പിതാവും മാർ ബോസ്‌കോ പുത്തൂർ പിതാവും സഹകാർമ്മികരാകും. കത്തീഡ്രൽ വികാരി ഫാദർ വർഗ്ഗീസ് വാവോലിൽ ബൈബിൾ പ്രതിഷ്ഠക്ക് നേതൃത്വം നല്കും. കൂദാശകർമ്മത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനകർമ്മം മാർ ബോസ്‌കോ പുത്തൂർ പിതാവ് മെൽബൺ കാത്തലിക് അതിരൂപത ബിഷപ്പ് പീറ്റർ കമെൻസോളിക്ക് സുവനീർ നല്കികൊണ്ട് നിർവ്വഹിക്കും. കത്തീഡ്രൽ വികാരി ഫാദർ വർഗ്ഗീസ് വാവോലിൽ തിരുക്കർമ്മങ്ങൾക്ക് ശേഷം ചടങ്ങിൽ നന്ദി അർപ്പിക്കും.
2013 ഡിസംബർ 23 നാണ് മെൽബൺ ആസ്ഥാനമായും മെൽബൺ നോർത്ത് ഇടവക രൂപതയുടെ കത്തീഡ്രലായും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ, ഇൻഡ്യക്ക് പുറത്തെ രണ്ടാമത്തെ സീറോ മലബാർ രൂപതയായി മെൽബൺ രൂപത പ്ര്യഖാപിച്ചത്. രൂപതാസ്ഥാപനത്തിന്റെ 10-ാം വാർഷികവേളയിലാണ് രൂപതയുടെ മുഖ്യ ദേവാലയമായ കത്തീഡ്രൽ ദേവാലയം സാക്ഷാല്ക്കരിക്കപ്പെടുന്നത്. 550 ഓളം കുടുംബങ്ങളുള്ള കത്തീഡ്രൽ ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ കഴിഞ്ഞ 15 വർഷങ്ങളായുള്ള പ്രാർത്ഥനയുടെയും ത്യാഗത്തിന്റെ കൂട്ടായ്മയുടെയും സാമ്പത്തികസഹകരണത്തിന്റെയും ഫലമാണ് മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയം.


2020 ജൂലൈ 3-ാം തിയതിയാണ് മെൽബൺ രൂപതയുടെ പ്രഥമ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവ് കത്തീഡ്രൽ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. ഫാദർ മാത്യൂ കൊച്ചുപുരയ്ക്കലായിരുന്നു ഇടവക വികാരി. മെൽബൺ സിറ്റിയിൽ നിന്നും മെൽബൺ എയർപ്പോട്ടിൽ നിന്നും അധികം ദൂരത്തിലല്ലാതെ, എപ്പിങ്ങിൽ ഹ്യും ഫ്രീവേക്ക് സമീപത്ത് 53 മക്കെല്ലാർ വേയിൽ, കത്തീഡ്രൽ ഇടവക സ്വന്തമാക്കിയ 3 ഏക്കറോളം വരുന്ന സ്ഥലത്താണ് കത്തീഡ്രൽ ദേവാലയം പണി പൂർത്തിയായിരിക്കുന്നത്. 1711 സ്‌ക്വയർ മീറ്ററിൽ പൗരസ്ത്യപാരമ്പര്യ തനിമകളോടെ അതിമനോഹരമായാണ് കത്തീഡ്രൽ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. 1000 ഓളം പേർക്ക് ഒരേസമയം തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള സൗകര്യം കത്തീഡ്രലിൽ ഉണ്ട്. പള്ളിയുടെ ഭാഗമായി തന്നെ നൂറോളം പേരെ ഉൾകൊള്ളാവുന്ന ചാപ്പലും 150 ഓളം കാർപാർക്കിങ്ങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസ പരിശീലനത്തിനുപകരിക്കുന്ന ക്ലാസ്മുറികളും അനുബന്ധസൗകര്യങ്ങളും ദേവാലയത്തോട് ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. 500 ഓളം പേർക്കിരിക്കാവുന്നതും, സ്റ്റേജും ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയുമുള്ള പാരീഷ്ഹാൾ, നിർമ്മാണം പൂർത്തിയാക്കി 2022 നവംബറിൽ വെഞ്ചിരിച്ചിരുന്നു.
2000 മുതലാണ് ആരോഗ്യരംഗത്തെയും ഐടി മേഖലയിലെയും അവസരങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ട് കൂടുതൽ പേർ മെൽബണിലും പരിസര പ്രദേശങ്ങളിലും കേരളത്തിൽ നിന്നും കുടിയേറി പാർക്കുന്നത്. മലയാള മണ്ണിൽ നിന്നും തങ്ങൾക്ക് ലഭിച്ച സീറോ മലബാർ പാരമ്പര്യവും ക്രിസ്തുവിശ്വാസവും വരും തലമുറക്ക് പകർന്നു നല്കാൻ, വിശ്വാസ പരിശീലനവേദികളും സ്വന്തമായ് ഒരു ദേവാലയവും വേണമെന്നുള്ള അതിയായ ആഗ്രഹം അവർക്കുണ്ടായിരുന്നു. അതിനുവേണ്ടി അവർ ഒരുമയോടെ പ്രാർത്ഥിച്ചു, പ്രവർത്തിച്ചു. കുടുംബം കെട്ടിപടുക്കുന്നതോടൊപ്പം, തങ്ങളാൽ കഴിയുന്നതെല്ലാം ദേവാലയനിർമ്മാണത്തിനായി അവർ സ്വരുക്കൂട്ടി. സ്വന്തമായ് ഒരു ദേവാലയം എന്ന സ്വപ്നം കണ്ടുകൊണ്ട് തന്നെ, ലഭ്യമായ ദേവാലയങ്ങളിൽ വിശ്വാസപരിശീലനവും ഞായറാഴ്ചകളിലെ സീറോ മലബാർവിശൂദ്ധ കുർബാനകളിലും അവർ ഒരുമയോടെ പങ്കെടുത്തു. നീണ്ട 15-20 വർഷങ്ങളാണ് സ്വന്തം ദേവാലയം എന്ന യാഥാർത്ഥ്യത്തിലേക്ക് അവർക്ക് അലയേണ്ടി വന്നത്. പ്രാർത്ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിൽ ദൈവം കനിഞ്ഞു നല്കിയ കർത്താവിന്റെ ഭവനത്തിലേക്ക് അവർ പ്രവേശിക്കുന്നു- നവംബർ 23ന്. ഏവർക്കും സ്വാഗതം.
”കർത്താവിൻ ഭവനം, എത്രയോ അഭികാമ്യം
അങ്ങേ വാസസ്ഥലം, എത്രയോ മനോഹരം”






























