സിഡ്നി: കുഞ്ഞു ജീവനുകളെ ഉദരത്തിൽ വച്ചുതന്നെ ഇല്ലാതാക്കാനുള്ള അബോർഷൻ സൗകര്യം ഓസ്ട്രേലിയയിലെ എല്ലാ പബ്ലിക്ക് ആശുപത്രികളിലും ഒരുക്കിക്കൊടുക്കണമെന്ന ആശങ്കപ്പെടുത്തുന്ന ആവശ്യവുമായി ഗ്രീൻസ് പാർട്ടി. ഗർഭഛിദ്രത്തിന് ശ്രമിക്കുന്ന എല്ലാ സ്ത്രീകൾക്കും അത് താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കാനുള്ള പദ്ധതി അവതരിപ്പിച്ചുകൊണ്ടാണ് ഗ്രീൻസ് പാർട്ടി രംഗത്തു വന്നിരിക്കുന്നത്. ഇതിനായി ഫെഡറൽ സർക്കാർ പ്രതിവർഷം 100 മില്യൺ ഡോളർ പൊതു ആശുപത്രികൾക്ക് അനുവദിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗ്രീൻസ് പാർട്ടിയുടെ പുതിയ നയത്തിനെതിരേ ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി (എ.സി.എൽ) അടക്കമുള്ള ക്രൈസ്തവ സംഘടനകൾ വിമർശനം ശക്തമാക്കിയിട്ടുണ്ട്.ഓസ്ട്രേലിയയുടെ പരമ്പരാഗത മൂല്യങ്ങളെ വെല്ലുവിളിച്ചും ഗർഭഛിദ്രത്തെ എതിർക്കുന്നവരെ വെല്ലുവിളിച്ചും ഗ്രീൻസ് സെനറ്റർ ലാറിസ വാട്ടേഴ്‌സാണ് പുതിയ നയം പ്രഖ്യാപിച്ചത്.
നിലവിൽ ഓസ്ട്രേലിയയിൽ പല പൊതു ആശുപത്രികളും ഗർഭഛിത്ര സേവനങ്ങൾ നൽകുന്നില്ല. അതു നടത്തുന്ന ആശുപത്രികളിലാകട്ടെ അബോർഷനുകളുടെ ചെലവ് 500 ഡോളർ മുതൽ 8,500 ഡോളർ വരെയാണ്. ഈ പണച്ചെലവ് കുറയ്ക്കാൻ എല്ലാ പൊതു ആശുപത്രികളും ഗർഭഛിദ്ര സേവനങ്ങൾ അനുവദിക്കണമെന്നാണ് ഗ്രീൻസ് പാർട്ടിയുടെ നിലപാട്. ഗ്രാമീണ മേഖലകളിലും ഗർഭഛിദ്ര സേവനങ്ങൾ വ്യാപകമാക്കണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു.സമാന ചിന്താഗതിയുള്ളവരെ കൂട്ടുപിടിച്ച് ആൽബനീസി സർക്കാരിനെ സമ്മർദത്തിലാക്കാനാണ് ഗ്രീൻസ് പാർട്ടിയുടെ നീക്കം.
ഗർഭഛിദ്രത്തെ എതിർക്കുന്ന നികുതിദായകരുടെ വരുമാനത്തിൽ നിന്നുള്ള പണം ഇതിനായി വിനിയോഗിക്കുന്നതിൽ മതവിശ്വാസികൾക്ക് കടുത്ത എതിർപ്പുണ്ട്.
‘ഓസ്ട്രേലിയയിൽ ഇതിനകം കടുത്ത ഗർഭഛിദ്ര നിയമങ്ങൾ നിലവിലുണ്ട്. രാജ്യത്തുടനീളം ഏത് ഗർഭാവസ്ഥയിലും ഏത് കാരണത്താലും ഗർഭഛിദ്രം സാധ്യമാണ്. 35 ആഴ്‌ചയോ അതിനു ശേഷമോ വളർച്ചയുള്ള, പൂർണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പോലും ഓസ്ട്രേലിയയിൽ മാനസിക സാമൂഹിക കാരണങ്ങളാൽ ഇല്ലാതാക്കാം. ഈ രാജ്യത്തെ ഗർഭഛിദ്ര സേവനങ്ങൾ അപര്യാപ്ത്‌മാണെന്ന് അവകാശപ്പെടാൻ ഗ്രീൻസ് പാർട്ടിക്ക് യാതൊരു കാരണവുമില്ല. എന്നിട്ടും ഗർഭഛിദ്ര സേവനങ്ങൾ വിപുലീകരിക്കാനുള്ള അവരുടെ ഈ നീക്കത്തിൽ തന്നെ അവരുടെ പ്രതിബദ്ധത എന്തിനോടാണെന്നു വ്യക്തമാണ് – ഓസ്ട്രേലിയൻ ക്രിസ്‌ത്യൻ ലോബിയുടെ സിഇഒ മിഷേൽ പിയേഴ്സ് പറഞ്ഞു.
ഗർഭഛിദ്രത്തിനു ശേഷം ജീവനോടെ ജനിച്ച കുഞ്ഞുങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആശങ്കപ്പെടുത്തുന്നതാണ്. സമീപ വർഷങ്ങളിൽ ഓരോ സംസ്ഥാനവും ഗർഭഛിദ്രത്തിൻ്റെ പരിധി 21 ആഴ്‌ചയിൽ നിന്ന് 40 ആഴ്ച്ചയായി ഉയർത്തിയിരുന്നു. അതിനാൽ തന്നെ വർഷം തോറും കൂടുതൽ കുഞ്ഞുങ്ങൾ ജീവനോടെ ജനിക്കുന്നു. അങ്ങനെ ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകുന്നതിനെ ഗ്രീൻസ് പാർട്ടി എതിർക്കുന്നു. അതിനു പകരം ഗർഭഛിദ്ര സേവനങ്ങൾ വർധിപ്പിക്കാൻ ശ്രമിക്കുന്നു.
‘ഗ്രീൻസിന്റെ നയങ്ങൾ തള്ളിക്കളയാനും അബോർഷന് ശ്രമിക്കുന്ന ഗർഭിണികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എ.സി.എൽ സർക്കാരിനോട് ആവശ്യപ്പെട്ടു.






























