കോട്ടയം: നീറിക്കാട് പെൺമക്കളുമായി യുവ അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. നീറിക്കാട് സ്വദേശി ജിമ്മിയെയും പിതാവ് ജോസഫിനെയുമാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി അഭിഭാഷകയായ ജിസ്മോളെ ശാരീരികവും മാനസികവുമായി ഭർതൃ വീട്ടുകാർ പീഡിപ്പിച്ചിരുന്നെന്നായിരുന്നു കുടുംബം പൊലീസിന് നൽകിയ പരാതി.
നിറത്തിന്റെയും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം അപമാനിക്കപ്പെട്ടു. ആത്മഹത്യക്ക് തൊട്ടുമുമ്പ്, ഏപ്രിൽ 14ന് രാത്രിയുണ്ടായ തർക്കങ്ങളും മാനസിക സമ്മർദ്ദത്തിലായിരുന്ന ജിസ്മോളുടെ ആത്മഹത്യക്ക് പ്രേരണയായെന്നും പൊലീസ് കണ്ടെത്തി. ജിസ്മോളുടെയും ജിമ്മിയുടെയും ജോസഫിന്റെയും ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം കൂടി പുറത്തുവന്നതോടെ തെളിവുകൾ ശക്തമായി.
മാനസിക പീഡനം വെളിവാക്കുന്ന ശബ്ദ സന്ദേശങ്ങൾ പൊലീസിന് കിട്ടിയെന്നാണ് വിവരം. തുടർന്നാണ് ഏറ്റുമാനൂർ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. നാലുമണിക്കൂറിലേറെ സമയമെടുത്ത വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കൂട്ട ആത്മഹത്യക്ക് തൊട്ടുപുറകെതന്നെ ജിസ്മോളുടെ കുടുംബം കോട്ടയം എസ്പിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. നടപടി വൈകുന്നെന്നാരോപിച്ച് നാട്ടുകാരും പ്രതിഷേധ സമരം നടത്തിയിരുന്നു.































