ഓസ്‌ട്രേലിയയിലെ ക്രിപ്‌റ്റോ കറൻസി എടിഎമ്മുകൾ വഴി നടക്കുന്ന തട്ടിപ്പുകളും പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളും തടയാൻ ഓസ്‌ട്രേലിയൻ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ ഓസ്‌ട്രാക്ക് (AUSTRAC) ശക്തമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
കഴിഞ്ഞ 12 മാസത്തിനിടെ ക്രിപ്‌റ്റോ എടിഎമ്മുകൾ വഴി ഓസ്‌ട്രേലിയക്കാർ ഏകദേശം മൂന്ന് ദശലക്ഷം ഡോളർ തട്ടിപ്പിന് ഇരയായതായാണ് കണ്ടെത്തിയത്. 9 ക്രിപ്‌റ്റോ എടിഎം ഓപ്പറേറ്റർമാരുടെ ഡാറ്റയുടെ മൂന്ന് മാസത്തെ വിശകലനത്തിൽ ഈ എടിഎമ്മുകൾ തട്ടിപ്പുകൾക്കും പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടുന്നതായി ഓസ്‌ട്രാക്ക് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, ഓരോ ഇടപാടിനും 5,000 ഡോളർ പരിധിയും ഉപഭോക്തൃ തിരിച്ചറിയൽ നടപടികളുടെയും നിർബന്ധിത തട്ടിപ്പ് മുന്നറിയിപ്പുകളുടെയും അടിസ്ഥാനം വരുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഏർപ്പെടുത്തി.
ഈ നടപടി പ്രകാരം ദക്ഷിണ ഓസ്‌ട്രേലിയയിലെ ചെറിയ ക്രിപ്‌റ്റോ എടിഎം ഓപ്പറേറ്ററായ ഹാരോസ് എംപയേഴ്സിന്റെ (Harro’s Empires) രജിസ്ട്രേഷൻ പുതുക്കാൻ ഓസ്‌ട്രാക്ക് നിരാകരിച്ചു. ഇതിന്റെ ഫലമായി കമ്പനിയുടെ നാല് എടിഎമ്മുകൾ അടച്ചുപൂട്ടണമെന്ന് നിർദ്ദേശിച്ചു. ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിന്റെ (AFP) റിപ്പോർട്ടുകൾ പ്രകാരം, ഇത്തരം തട്ടിപ്പുകളിൽ സ്ത്രീകൾ, പ്രത്യേകിച്ച് 51 വയസ്സിനു മുകളിലുള്ളവർ, കൂടുതലായി ഇരകളാകുന്നുവെന്ന് പറയുന്നു.
ഓസ്‌ട്രാക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ബ്രെൻഡൻ തോമസ് പറഞ്ഞു: “ഈ നിയന്ത്രണങ്ങൾ വ്യക്തികളെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുകയും, ക്രിമിനലുകൾക്ക് ക്രിപ്‌റ്റോ എടിഎമ്മുകൾ വഴി തട്ടിപ്പുകൾ നടത്തുന്നത് തടയുകയും ചെയ്യാനുള്ളതാണ്.” പുതിയ നിയന്ത്രണങ്ങൾ രാജ്യത്തെ ക്രിപ്‌റ്റോകറൻസി ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും ഉപഭോക്താക്കളെ സംരക്ഷിക്കാനും ലക്ഷ്യമിടുന്നു.































