കാഠ്മണ്ഡു: ഏഴ് വർഷത്തെ അധ്വാനം, 800 കോടി രൂപ ചെലവിട്ട് നിർമ്മാണം. ഒടുവിൽ ജെൻ സി പ്രക്ഷോഭത്തിൽ കത്തിയമർന്ന് നേപ്പാളിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ഹിൽട്ടൺ കാഠ്മണ്ഡു. നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെൻ സി പ്രക്ഷോഭത്തിൽ കത്തിയമർന്നത് ആയിരക്കണക്കിന് വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളിലൊന്നായിരുന്ന ഹിൽട്ടൺ കാഠ്മണ്ഡുവിന്റെ ചില്ലുഗോപുരം ഏതാണ്ട് പൂർണമായി കത്തിയമർന്ന നിലയിലാണ്. ഏകദേശം 176 മുറികളും, അഞ്ച് റെസ്റ്റോറന്റുകള്‍, സ്പാ, ജിം, പരിപാടികള്‍ നടത്താനുള്ള സൗകര്യങ്ങള്‍ അടങ്ങിയ ഹിൽട്ടൺ കാഠ്മണ്ഡു കത്തിയമരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രക്ഷോഭത്തിന് പിന്നാലെയുണ്ടായ തീ പിടുത്തത്തിൽ ഹിൽട്ടൺ കാഠ്മണ്ഡുവിലെ മുൻഭാഗവും ഉൾവശവും പൂർണമായും നശിച്ചു. ഭൂകമ്പ സാധ്യതകള്‍ കണക്കിലെടുത്ത് ശക്തമായ പ്രതിരോധ ശേഷിയോടെ രൂപകല്‍പ്പന ചെയ്ത കെട്ടിടമായിരുന്നു ഇത്. ഭൂകമ്പങ്ങളെ ചെറുക്കാന്‍ ഷിയര്‍ ഭിത്തികളും ഡാംപിങ് സംവിധാനങ്ങളും കെട്ടിടത്തിൽ ഉള്‍പ്പെടുത്തിയിരുന്നു.
നേപ്പാളിലെ ഹോസ്പിറ്റാലിറ്റി മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ശങ്കര്‍ ഗ്രൂപ്പാണ് 2016ൽ നിർമ്മാണം ആരംഭിച്ച ഹില്‍ട്ടണ്‍ കാഠ്മണ്ഡു കൊവിഡ് മഹാമാരി അടക്കം നിർമ്മാണ സമയത്ത് അഭിമുഖീകരിച്ചിരുന്നു. 2024 ജൂലൈ മാസത്തിലാണ് ഹില്‍ട്ടണ്‍ കാഠ്മണ്ഡു പ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിന്റെ ഒരു വശം കാഠ്മണ്ഡുവിലെ നഗരത്തിരക്കുകളിലേക്കും മറുവശം ലാങ്ടാങ് പര്‍വതനിരകളിലേക്കും കാഴ്ച നൽകുന്നതായിരുന്നു. മുകളിലത്തെ നിലകളില്‍ ഇന്‍ഫിനിറ്റി പൂളും ദിവസം മുഴുവന്‍ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റും ഇവിടുത്തെ പ്രത്യേകതകളിലൊന്നായിരുന്നു. ജെന്‍ സി പ്രതിഷേധക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പാര്‍ലമെന്റ് മന്ദിരങ്ങള്‍, രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ വസതികള്‍ എന്നിവ ലക്ഷ്യമിടുന്നതിനിടെയാണ് ഹില്‍ട്ടണ്‍ കാഠ്മണ്ഡുവിനും തീയിട്ടത്.
സമൂഹമാധ്യമങ്ങളഇലെ ആപ്പുകളിലെ നിയന്ത്രണങ്ങളെച്ചൊല്ലി ആരംഭിച്ച പ്രതിഷേധങ്ങള്‍ അഴിമതിക്കും രാഷ്ട്രീയ സ്തംഭനത്തിനുമെതിരായ ഒരു വലിയ പ്രക്ഷോഭമായി പെട്ടെന്നാണ് വളര്‍ന്നത്. പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ രാജി പോലും യുവതലമുറയുടെ പ്രതിഷേധത്തെ തണുപ്പിച്ചില്ല. ജെൻ സി പ്രക്ഷോഭകർ പാർലമെന്റ് സമുച്ചയത്തിലും സുപ്രീം കോടതിക്കും പ്രസിഡന്റിന്റെ ഓഫിസിനും തീയിട്ടു. പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ എന്നിവരടക്കം ഉന്നത രാഷ്ട്രീയനേതാക്കളുടെ വസതികൾക്കും സ്ഥാപനങ്ങൾക്കും തീയിട്ടു. തിങ്കളാഴ്ച പൊലീസ് നടപടിയിൽ 19 പേർ കൊല്ലപ്പെട്ടശേഷം, സമൂഹമാധ്യമ നിരോധനം സർക്കാർ പിൻവലിച്ചുവെങ്കിലും പ്രക്ഷോഭം അഴിമതിക്കെതിരെയുള്ള പോരാട്ടമായി തുടരുകയാണ്.































