കാലിഫോർണിയ: തെക്കൻ കാലിഫോർണിയയിൽ 3 പേരുടെ മരണത്തിന് കാരണമായ വാഹനാപകടമുണ്ടാക്കിയ 21 വയസ്സുകാരൻ അറസ്റ്റിൽ. അനധികൃത കുടിയേറ്റക്കാരനായ ജഷൻപ്രീത് സിംഗ് ആണ് അറസ്റ്റിലായത്. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജഷൻപ്രീത് സിംഗ് മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാണ് ആളപായമുണ്ടാക്കിയതെന്നാണ് പൊലീസ് റിപ്പോർട്ട്. സാൻ ബെർണാർഡിനോ കൗണ്ടിയിലെ ഒരു ഫ്രീവേയിലെ വാഹനവ്യൂഹത്തിലേക്ക് ഇയാൾ ഓടിച്ച വലിയ ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
2022-ൽ യുഎസിന്റെ തെക്കൻ അതിർത്തി കടന്നാണ് സിംഗ് രാജ്യത്തേക്ക് പ്രവേശിച്ചതെന്നാണ് വിവരം. 2022 മാർച്ചിൽ കാലിഫോർണിയയിലെ എൽ സെൻട്രോ സെക്ടറിൽ വെച്ച് ഇയാൾക്ക് ആദ്യമായി ബോർഡർ പട്രോൾ ഏജന്റുമാരുമായി ഏറ്റുമുട്ടലുണ്ടായെങ്കിലും, വിചാരണ തീർപ്പാക്കുന്നതുവരെ ബൈഡൻ ഭരണകൂടം ഇയാളെ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിച്ചു. സിംഗ് ഓടിച്ച ഫ്രൈറ്റ്ലൈനർ ട്രാക്ടർ-ട്രെയിലർ കോമ്പിനേഷന്റെ ഡാഷ്കാമിൽ അപകടദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ ട്രക്ക് ഒരു എസ്യുവിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കുറഞ്ഞത് മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ജഷൻപ്രീത് സിങിനും പരിക്കേറ്റിട്ടുണ്ട്. ട്രാഫിക് ജാമിലേക്ക് ഇടിച്ചുകയറുന്നതിന് മുമ്പ് സിംഗ് ഒരിക്കലും ബ്രേക്കിൽ ചവിട്ടിയില്ലെന്നും ഇയാൾ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. പരിശോധനയിൽ ഇത് സ്ഥിരീകരിച്ചതായും പൊലീസ് അറിയിച്ചു.































