പുനെ: പുള്ളിപ്പുലിയുടെ ആക്രമണം പതിവായതോടെ അസാധാരണമായ സ്വയ രക്ഷാ മാർഗം കണ്ടെത്തി ഗ്രാമീണർ. കഴുത്തിന് കവചമായി ആണികൾ തറച്ച ബെൽറ്റുകൾ ധരിച്ചാണ് ജനങ്ങൾ പുറത്തിറങ്ങുന്നത്. പുനെയിലെ പിമ്പാർഖേഡ് ഗ്രാമത്തിലാണ് ജനങ്ങൾ വ്യത്യസ്തമായ ജീവൻ രക്ഷാമാർഗം അവലംബിച്ചത്.
പ്രദേശത്ത് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതോടെയാണ് നാട്ടുകാർ വലിയ ഭീതിയിലായത്. വയലുകളിലും മറ്റും ആളുകൾ പണിയെടുക്കുന്നത് ആണികൾ തറച്ച ബെൽറ്റ് ധരിച്ചാണ്. പുരുഷന്മാരും സ്ത്രീകളുമെല്ലാം ഇങ്ങനെയാണ് പുറത്തിറങ്ങുന്നത്. പുള്ളിപ്പുലികൾ മുന്നിൽ വന്നാൽ പലപ്പോഴും കഴുത്തിലാണ് ആദ്യം പിടുത്തമിടുന്നതെന്ന് നാട്ടുകാർ പറയുന്നു.
“എത്ര നേരം വീടുകളിൽ അടച്ചിരിക്കും? വയലിൽ പോകുന്നത് നിർത്തിയാൽ എങ്ങനെ ഭക്ഷണത്തിനുള്ള വക കണ്ടെത്തും? ഞങ്ങൾക്കും ജീവിക്കണ്ടേ? ഇങ്ങനെ കഴുത്തിൽ ബെൽറ്റുമായി നടക്കേണ്ടി വരുന്നത് നാണക്കേടാണ്. പക്ഷേ ഞങ്ങൾക്ക് വേറെ മാർഗമില്ല”- എന്നാണ് നിസ്സഹായരായി ഗ്രാമീണർ പറയുന്നത്. അവർ വളർത്തുമൃഗങ്ങളെയും ഇരുമ്പ് കോളർ ധരിപ്പിച്ചിട്ടുണ്ട്.































