ഷറഫുദ്ദീന്‍, കല്യാണി പണിക്കര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് മധുവിധു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ നാല് ദിവസം നീണ്ട ആദ്യ വാരാന്ത്യത്തിലെ കളക്ഷന്‍ ഔദ്യോഗികമായി പുറത്തെത്തിയിരിക്കുകയാണ്. ആദ്യ നാല് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 4.3 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.
മലയാള സിനിമയുടെ മികച്ച വര്‍ഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ് 2026. ഈ വർഷം ബോക്സോഫിൽ വിജയം നേടിയ അഞ്ച് ചിത്രങ്ങളിൽ നാലും വലിയ താരങ്ങളോ അണിയറ പ്രവർത്തകരോ ഉള്ളവയല്ല. പ്രകമ്പനം, ആട് 3, വാഴ 2, മോഹിനിയാട്ടം, മധുവിധു എന്നിങ്ങനെ ഈ വർഷത്തെ ഹിറ്റുകളുടെയെല്ലാം പ്രത്യേകത തന്നെ ഈ സിനിമകളെല്ലാം കോമഡിയ്ക്ക് പ്രാധാന്യം നൽകുന്നതാണ് എന്നതാണ്. കണ്ടു മടുത്ത ഡാർക്ക് ത്രില്ലർ സിനിമകളിൽ നിന്നും ചോര തുപ്പുന്ന ആക്ഷൻ സിനിമകളിൽ നിന്നും പ്രേക്ഷകന്റെ അഭിരുചികൾ മാറുന്നു എന്നതും മാറുന്ന ട്രെന്റിന്റെ ഒരു സൂചനയാണ്.
വിജയ ചിത്രങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പുതിയ സിനിമയായ മധുവിധുവിന്റെ പ്രേക്ഷകർ കൂടുതലും കുട്ടികളും കുടുംബങ്ങളും ആണ്. ഷറഫുദ്ദീന്‍റെയും അസീസ് നേടുമങ്ങാടിന്റെയും കോമഡി രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ വെക്കേഷൻ കാലത്ത് കുട്ടികൾക്കൊപ്പം സന്തോഷത്തോടെ തിയറ്ററിൽ ചിരിച്ചാസ്വദിയ്ക്കാവുന്ന ഒരു സിനിമയായി അഭിപ്രായങ്ങൾ നേടിയെടുക്കുമ്പോൾ നിർമ്മാതാക്കളായ അജിത് വിനായക ഫിലിംസിനും ആഹ്ലാദിക്കാനുള്ള വകയുണ്ട്. നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ്. ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയാകുന്ന മധുവിധുവിൽ സായ്കുമാറും ജഗദീഷും അസീസ് നെടുമങ്ങാടും സഞ്ജു മധുവും വിനീത് തട്ടിലും ബിന്ദു പണിക്കരും ഉൾപ്പടെയുള്ള വലിയൊരു താരനിര തന്നെയുണ്ട്. ശാന്തകുമാറും മാളവിക കൃഷ്ണദാസുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.































