സിഡ്നി: തികച്ചും ആരോഗ്യവതിയായിരുന്ന ഒൻപതുവയസ്സുകാരി മസ്തിഷ്കത്തിലുണ്ടായ അപ്രതീക്ഷിത രക്തസ്രാവത്തെ (Brain bleed) തുടർന്ന് മരണപ്പെട്ട ഞെട്ടലിൽ നിന്നും മുക്തമാകാതെ സിഡ്‌നിയിലെ ഒരു കുടുംബം. സിഡ്‌നിയിലെ ഇന്നർ വെസ്റ്റിലുള്ള എൻമോർ സെന്റ് പയസ് കാത്തലിക് പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയായ ഹന്ന ടെക്ലിക് ആണ് അമ്മമാരുടെ ദിനത്തിന്റെ തൊട്ടടുത്ത നാളിൽ മാതാപിതാക്കൾക്ക് കണ്ണീരോർമ്മയായി മാറിയത്. വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ‘ആർട്ടീരിയോവീനസ് മാൽഫോർമേഷൻ’ (AVM) എന്ന അവസ്ഥയാണ് കുട്ടിയുടെ ജീവനെടുത്തത്.
മേയ് 6 ബുധനാഴ്ച രാത്രി സാധാരണ പോലെ സ്കൂളിലെ കായികമേളയിലെ ചാമ്പ്യൻഷിപ്പ് സർട്ടിഫിക്കറ്റുമായി സന്തോഷത്തോടെ പോസ് ചെയ്യുകയും അടുക്കളയിൽ നൃത്തം ചെയ്യുകയും ചെയ്ത ശേഷമാണ് ഹന്ന ഉറങ്ങാൻ കിടന്നത്. എന്നാൽ മണിക്കൂറുകൾക്കകം കടുത്ത തലവേദനയും കഴുത്തുവേദനയും അനുഭവപ്പെട്ട് കുട്ടി ഉണരുകയായിരുന്നു. വേദന കഠിനമാണെന്നും താൻ മരിച്ചുപോകുമെന്ന് തോന്നുന്നതായും കുട്ടി മാതാപിതാക്കളോട് പറഞ്ഞു. നൃത്തം ചെയ്തതിന്റേയും മറിഞ്ഞു മറിഞ്ഞ് കളിച്ചതിന്റേയും (Cartwheels) ക്ഷീണമാകാം എന്ന് കരുതി അമ്മ വസീമ ലംറാനി വേദനസംഹാരി നൽകിയെങ്കിലും മിനിറ്റുകൾക്കകം കുട്ടി ഛർദ്ദിക്കുകയും അപസ്മാര ലക്ഷണങ്ങളോടെ (Seizure) കിടക്കയിൽ നിന്നും വീഴുകയുമായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ വെച്ച് കുട്ടിയുടെ ശ്വാസമെടുപ്പ് നിലച്ചു. സിഡ്‌നിയിലെ സെന്റ് ജോർജ് ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും പിന്നീട് സിഡ്‌നി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റിയ കുട്ടിയുടെ മസ്തിഷ്ക മരണം ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. അമ്മമാരുടെ ദിനമായ ഞായറാഴ്ച ലൈഫ് സപ്പോർട്ട് വേർപെടുത്താൻ മനസ്സ് വരാത്തതിനാൽ തിങ്കളാഴ്ച വരെ മാതാപിതാക്കൾ മകൾക്കൊപ്പം ആശുപത്രിയിൽ കഴിഞ്ഞു.
മസ്തിഷ്കത്തിലെ ധമനികളും സിരകളും തമ്മിൽ ക്രമരഹിതമായ ബന്ധം ചെയ്യുകയും രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്യുന്ന ജന്മനായുള്ള അവസ്ഥയാണ് എവിഎം (AVM). പതിനായിരത്തിൽ മൂന്ന് പേർക്ക് മാത്രം ഉണ്ടാകുന്ന ഈ അവസ്ഥ സാധാരണ സ്കാനിങ്ങുകളിൽ പോലും മുൻകൂട്ടി കണ്ടെത്താൻ കഴിയില്ലെന്നും രക്തക്കുഴലുകൾ പൊട്ടുമ്പോൾ മാത്രമാണ് ലക്ഷണങ്ങൾ പുറത്തുവരുന്നതെന്നും ഹന്നയുടെ പിതാവ് ഇവാൻ വ്യക്തമാക്കി. കടുത്ത തലവേദന, ഛർദ്ദി, കാഴ്ച്ചമങ്ങൽ, അപസ്മാരം, കഴുത്തിന്റെ കാഠിന്യം, അസ്വസ്ഥത എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഈ കുടുംബം നൽകുന്നത്. ഹന്നയുടെ വിയോഗത്തിൽ അവൾ കളിച്ചിരുന്ന മാരിക്ക്‌വിൽ ഫുട്ബോൾ ക്ലബ്ബും സ്കൂളും അനുശോചനം രേഖപ്പെടുത്തി. സാമ്പത്തിക സഹായത്തിനായി സുഹൃത്തുക്കൾ ആരംഭിച്ച ഫണ്ടിലേക്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 65,000 ഡോളറിലധികം ലഭിച്ചിട്ടുണ്ട്. തുടർന്ന് തിങ്കളാഴ്ച നടന്ന സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഹന്നയുടെ ഭൗതികശരീരം അമ്മയുടെ ജന്മനാടായ അയർലണ്ടിലേക്ക് കൊണ്ടുപോയി. അവിടെ മുത്തശ്ശന്റെയും മുത്തശ്ശിയുടേയും കല്ലറയ്ക്ക് സമീപമാണ് സംസ്കരിക്കുക.






























