തിരുവനന്തപുരം: കരവഴിയുളള കയറ്റിറക്കുമതി ഈ മാസം തുടങ്ങാനിരിക്കെ വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്. തൂത്തുക്കുടിയിലെ സ്ഥാപനമാണ് കരമാർഗം കണ്ടെയ്നർ എത്തിച്ച് കപ്പലിൽ കയറ്റി അയക്കാനുളള ബുക്കിങ് നടത്തിയതെന്നാണ് വിവരം. നിരവധി കമ്പനികൾ ഇതിനോടകം കയറ്റുമതി ബുക്കിങ് വിവരങ്ങൾ തേടി.
ഇതുവരെ വിഴിഞ്ഞത്ത് കപ്പലിൽ നിന്ന് കപ്പലിലേക്ക് മാത്രം ചരക്കുനീക്കമാണ് നടന്നിരുന്നത്. ഈ മാസം പതിനെട്ട് മുതൽ ചിത്രം മാറുകയാണ്. ഇതോടെ നേരിട്ട് കരവഴി കണ്ടെയ്നർ നീക്കം നടക്കുന്ന രാജ്യാന്തര ചരക്കുകവാടമാകും വിഴിഞ്ഞം. വിഴിഞ്ഞത്ത് കര വഴിയെത്തുന്ന ആദ്യ കണ്ടെയ്നർ പോകുന്നത് അമേരിക്കയിലെ ഹൂസ്റ്റണിലേക്കെന്നാണ് വിവരം. തൂത്തുക്കുടിയിലുളള സ്ഥാപനം ബുക്കിങ് നടപടികൾ തുടങ്ങിയിട്ടുണ്ട്. കസ്റ്റംസിന്‍റെയും കപ്പൽ കമ്പനിയുടെയും തുടർ അനുമതികളായാൽ ചരക്ക് റോഡുമാർഗം വിഴിഞ്ഞത്തെത്തിക്കും. ഓഗസ്റ്റ് പതിനെട്ടിനാണ് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. തിരുപ്പൂരിൽ നിന്നുൾപ്പെടെ വിവിധ കമ്പനികൾ വിഴിഞ്ഞത്തുനിന്ന് ചരക്ക് കയറ്റുമതി സംബന്ധിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്. കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുളള ഫ്രൈറ്റ് സ്റ്റേഷൻ നിലവിൽ വിഴിഞ്ഞത്തില്ല. പകരം തുറമുഖ യാർഡ് ഇതിനായി തത്കാലം ഉപയോഗിക്കും.
ചരക്കുനീക്കത്തിന് കസ്റ്റംസ് അനുമതി കഴിഞ്ഞ്ദിവസം ലഭിച്ചിരുന്നു.്ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ദേശീയ പാത അതോറിററിയും നേരത്തെ അനുമതി നൽകിയിരുന്നു. ട്രയൽ റണ്ണും നടത്തി. നിലവിൽ മദർ ഷിപ്പിൽ വിഴിഞ്ഞത്ത് എത്തിക്കുന്ന കണ്ടെയ്നറുകൾ ചെറുകപ്പലുകളിൽ മറ്റ് തുറമുഖങ്ങളിൽ എത്തിച്ച് അവിടെ നിന്നാണ് റോഡുമാർഗം കൊണ്ടുപോകുന്നത്. കയറ്റുമതിക്കായുളളവയും മറ്റ് തുറമുഖങ്ങൾ വഴിയെത്തുന്നു. ഇതിലാണ് മാറ്റം. ചരക്കുനീക്കത്തിന്‍റെ ചെലവും സമയവും കാര്യമായി കുറയുമെന്നാണ് നിഗമനം.


























