മെൽബൺ: ഓസ്‌ട്രേലിയയിലെ ഔട്ട്ബാക്ക് ന്യൂ സൗത്ത് വെയ്ൽസിലുള്ള പ്രശസ്തമായ മെൻഇൻഡി തടാകക്കരയിൽ 400 ഓളം പെലിക്കൻ പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. തടാകത്തിന്റെ ഭാഗമായ ‘ലേക് കോൺഡില്ല’യിലാണ് (Lake Cawndilla) ചത്തുപൊങ്ങിയ പെലിക്കൻ കുഞ്ഞുങ്ങളെയും പ്രായം കുറഞ്ഞ പക്ഷികളെയും കണ്ടെത്തിയത്. രാജ്യത്ത് പക്ഷിപ്പനി (Avian Influenza) ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നടത്തിയ അടിയന്തര ലാബ് പരിശോധനകളിൽ പക്ഷികൾക്ക് പക്ഷിപ്പനി ബാധിച്ചിട്ടില്ലെന്ന് (H5N1 Negative) ന്യൂ സൗത്ത് വെയ്ൽസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തടാകക്കരയിൽ കയാക്കിങ് നടത്തുകയായിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡാമിയൻ കുക്ക് ആണ് ഈ കൂട്ടമരണം ആദ്യമായി കണ്ടെത്തിയത്. കൂട്ടമായി നിന്നിരുന്ന പക്ഷികൾ പെട്ടെന്ന് പരസ്പരം ഒന്നിനു മുകളിൽ മറ്റൊന്നായി വീണ് തൽക്ഷണം ചത്തൊടുങ്ങിയ ലക്ഷണങ്ങളാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിലും ഓസ്‌ട്രേലിയയുടെ മറ്റ് ചില ഭാഗങ്ങളിലും വന്യജീവികൾക്കിടയിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ഈ സംഭവം വലിയ ആശങ്ക പരത്തിയിരുന്നു. എന്നാൽ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവ് ആയത് വലിയ ആശ്വാസമാണ് നൽകുന്നത്.
പക്ഷിപ്പനി അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം പക്ഷികൾ കൂട്ടത്തോടെ ചാവാനുണ്ടായ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പക്ഷികൾക്ക് ബോട്ടുലിസം (Botulism) പോലെയുള്ള മറ്റ് രോഗബാധകൾ ഏറ്റിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വെറ്ററിനറി വിദഗ്ദ്ധർ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പൂർണ്ണമായ പരിശോധനാ ഫലം വരാൻ ആഴ്ചകൾ എടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
പ്രദേശത്ത് അസ്വാഭാവികമായ രീതിയിൽ പക്ഷികളോ മൃഗങ്ങളോ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അറിയിക്കാൻ സെൻട്രൽ ഡാർലിങ് ഷെയർ കൗൺസിലും പരിസ്ഥിതി മന്ത്രാലയവും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ചത്തതോ രോഗബാധിതരായതോ ആയ വന്യജീവികളെ നേരിട്ട് കൈകാര്യം ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.



























