ടെല്‍ അവീവ്: ഒരിടവേവേളയ്ക്ക് ശേഷം ഗാസ വീണ്ടും കലുഷിതമാകുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 97 പേരോളം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇസ്രയേല്‍ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാര്‍ വെടിവെച്ചെന്നുപറഞ്ഞ് റാഫയുള്‍പ്പെടെ ഗാസയില്‍ പലയിടത്തും ഇസ്രയേല്‍സൈന്യം ആക്രമണം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്കി. ഇതോടെ രണ്ടാം ഘട്ട സമാധാന കരാറും പ്രതിസന്ധിയിലായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന പദ്ധതിയൂടെ വന്ന വെടിനിർത്തലും ചോദ്യം ചെയ്യപ്പെടുകയാണ്.
സമാധാന കരാർ ലംഘിച്ച് തെക്കൻ ഗാസയിൽ ഇതുവരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 97 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസ് പറയുന്നത്. ഇന്നലെ മാത്രം 28 പേരാണ് കൊല്ലപ്പെട്ടത്. 230 പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധവിമാനങ്ങളും വ്യോമസേന വിമാനങ്ങളും പീരങ്കികളും ഉപയോഗിച്ചാണ് ഇസ്രയേസിന്റെ ആക്രമണം. 80 തവണ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
റഫയിൽ തങ്ങളുടെ സൈനികർക്ക് നേരെ ഹമാസ് വെടിയുതിർത്തു എന്നും, രണ്ട് സൈനികർ കൊല്ലപ്പെട്ടുവെന്നുമാണ് കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രയേൽ പറയുന്നത്. എന്നാൽ ഹമാസ് ഇത് പൂർണ്ണമായും നിഷേധിച്ചു. തങ്ങളുടെ അറിവിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഒരിടത്തും തങ്ങൾ ഇസ്രയേലി സൈനികരെ ആക്രമിച്ചിട്ടില്ലെന്നും ഹമാസ് വ്യക്തമാക്കി. അതേസമയം ഹമാസ് തങ്ങളെ ആക്രമിച്ചതിന് തിരിച്ചടി നൽകി, വീണ്ടും തങ്ങൾ വെടിനിർത്തലിലേക്ക് വരും എന്നാണ് ഇസ്രയേൽ പറയുന്നത്.