ഹോബാർട്ട്: വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ശരിയായ രീതിയിൽ തരംതിരിച്ച് നിക്ഷേപിക്കാത്തവർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയൻ സംസ്ഥാനമായ ടാസ്മേനിയയിലെ ഒരു പ്രമുഖ മാലിന്യ സംസ്കരണ കമ്പനി. വടക്കുപടിഞ്ഞാറൻ ടാസ്മേനിയയിലെ ഡൽവർട്ടൺ വേസ്റ്റ് മാനേജ്‌മെന്റ് (DWM) ആണ് മാലിന്യ നിക്ഷേപത്തിൽ തുടർച്ചയായി വീഴ്ച വരുത്തുന്നവർക്കായി ‘ഫോർ സ്ട്രൈക്ക്’ (Four strikes and you’re out) സംവിധാനം ഏർപ്പെടുത്തുന്നത്.
ജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്ന FOGO ബിന്നുകളിലും റീസൈക്ലിംഗ് ബിന്നുകളിലും വലിയ തോതിൽ മറ്റ് അനാവശ്യ സാധനങ്ങൾ കുന്നുകൂടുന്ന സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം. സിറിഞ്ചുകൾ (needles), ലാപ്ടോപ്പുകൾ, ബാറ്ററികൾ, തോട്ടത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ ആളുകൾ തെറ്റായ ബിന്നുകളിൽ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. ഇത് കാരണം ഒരു ട്രക്കിലെ മുഴുവൻ മാലിന്യവും ഉപയോഗശൂന്യമായി മാറുകയും, ഇവ പിന്നീട് വൻ തുക ചിലവാക്കി ലാൻഡ്‌ഫില്ലുകളിലേക്ക് മാറ്റേണ്ടി വരികയും ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ഇത്തരത്തിൽ മലിനമായ മാലിന്യങ്ങൾ ലാൻഡ്‌ഫില്ലിലേക്ക് മാറ്റാൻ പ്രദേശത്തെ കൗൺസിലുകൾക്ക് 700,000 ഡോളറിലധികം (ഏകദേശം 5.8 കോടി രൂപ) ചിലവഴിക്കേണ്ടി വന്നു.
മാത്രമല്ല, ലിഥിയം ബാറ്ററികൾ പോലുള്ളവ ട്രക്കുകൾക്കുള്ളിൽ വെച്ച് പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടാകുന്നത് ജീവനക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്നുണ്ടെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് വെറോണിക്ക ഷില്ലിംഗ് വ്യക്തമാക്കി.
എന്താണ് ‘ഫോർ സ്ട്രൈക്ക്’ നിയമം?
പുതിയ നിയമപ്രകാരം തെറ്റായ രീതിയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് സ്വയം തിരുത്താൻ നാല് അവസരങ്ങൾ ലഭിക്കും.
ഒന്നും രണ്ടും സ്ട്രൈക്കുകൾ: നിവാസികളുടെ ബിന്നുകളിൽ അവർ വരുത്തിയ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ടാഗുകൾ ജീവനക്കാർ പതിക്കും.
മൂന്നാം സ്ട്രൈക്ക്: മാലിന്യം തരംതിരിക്കേണ്ട രീതി വ്യക്തമാക്കുന്ന മാഗ്നറ്റുകളും കൂടുതൽ വിവരങ്ങൾ അടങ്ങിയ കത്തും വീട്ടുടമസ്ഥർക്ക് നൽകും.
നാലാം സ്ട്രൈക്ക്: വീട് പുതിയതായി വാങ്ങിയവരാണോ, അല്ലെങ്കിൽ ഭാഷാപരമായ ബുദ്ധിമുട്ടുകളോ ശാരീരിക അസ്വസ്ഥതകളോ കാരണമാണോ തെറ്റ് സംഭവിക്കുന്നത് എന്ന് കമ്പനി നേരിട്ട് പരിശോധിക്കും. ബോധപൂർവമാണ് തെറ്റ് എന്ന് കണ്ടെത്തിയാൽ പിന്നീട് നിരവധി തവണ ഇവരുടെ വീട്ടിൽ നിന്നും മാലിന്യം ശേഖരിക്കില്ല.
ഇതിനുശേഷവും മാറ്റം വരാത്ത വീടുകളെ ആ വർഷം മുഴുവൻ മാലിന്യ സംസ്കരണ സർവീസിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ ഏകദേശം 4 ശതമാനം ആളുകൾ ബോധപൂർവ്വം നിയമം ലംഘിക്കുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.






























