തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചോദ്യോത്തര വേളയിൽ സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടിയെന്നും ജയിലിലെ വൈദ്യുത വേലി പ്രവർത്തന ക്ഷമമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ സുരക്ഷ വിലയിരുത്താൻ സമിതിയെ നിയോഗിച്ചു. ജയിൽചാട്ടം അതീവ ഗുരുതര സംഭവമാണെന്നും ആവർത്തിക്കാതിരിക്കാൻ കർശൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഒരു പ്രതിക്കും പ്രത്യേക ആനുകൂല്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർ പരിശോധനകളും ഗൗരവത്തോടെ തന്നെയാണ് നടത്തുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിസ്ഥാന സൗകര്യം കൂട്ടും. സുരക്ഷ വീഴ്ച ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ട പശ്ചാത്തലത്തിലാണ് ജയില്‍ സുരക്ഷ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്. ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ എംഎൽഎമാർ വിഷയം ഉന്നയിച്ചത്. ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധത്തിലെ കേസുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധ ക്ഷണിക്കൽ ആയി വരും. കേരള പബ്ലിക് സർവീസ് ബില്ലടക്കം മൂന്നു ബില്ലുകൾ ആണ് ഇന്ന് സഭയുടെ പരിഗണനയിൽ വരുന്നത്.