തിരുവനന്തപുരം: ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ ഡോ ഷിംന അസീസ്. മന്ത്രി പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനും സാധ്യതയുണ്ട്. ദയവ് ചെയ്ത് ആരും ശ്രമിക്കരുത് . രക്‌തത്തെ നേരിട്ട് ബാധിക്കുന്ന അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം കിട്ടില്ല. മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ് അത്തരത്തിലുള്ള ന്യൂറോടോക്‌സിക് വെനം ഉള്ളത്. അവയെ ആണ് ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്. അവയെക്കൊണ്ട് കൊത്തിച്ചാലും വിഷം കയറി മരിച്ച് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കാതെ തന്നെ ഓപ്പറേഷൻ തൂഫാൻ ഇനിയും കേരളത്തിൽ ആഞ്ഞു വീശട്ടെയെന്നും നിരുപാധികം ലഹരിക്കെതിരെയുണ്ടെന്നും ഡോക്ടർ പറഞ്ഞു.
അണലി വെറുതെ കൊത്തിയാൽ പോലും വിഷം അകത്തെത്തിയാൽ ആള് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തെ ബാധിക്കുന്ന ‘ഹീമോടോക്സിക് വെനം’ ആണ് അണലിക്ക്. ജീവൻ രക്ഷിച്ചെടുക്കൽ അതീവ ശ്രമകരമാണ്. നാക്കിൽ അണലിയെ കൊണ്ട് കൊത്തിച്ചാൽ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാൽ, ശ്രീ. രമേശ് ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ട്. ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുത്.
രക്‌തത്തെ നേരിട്ട് ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ തന്നെ, ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയുമില്ല. മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ് അത്തരത്തിലുള്ള ന്യൂറോടോക്‌സിക് വെനം ഉള്ളത്. അവയെ ആണ് ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്. ഇനി അവയെക്കൊണ്ട് കൊത്തിച്ചാലും വിഷം കേറി ഏറിയും കുറഞ്ഞും മരിച്ച് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അപകടമാണ്.






























