ദില്ലി: ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഫൈറ്റർ’ എന്ന ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്ക് വക്കീല്‍ നോട്ടീസ്. വായു സേനയുടെ യൂണിഫോം ധരിച്ച് ചുംബന രംഗം കാണിച്ചതുമായി ബന്ധപ്പെട്ടാണ് ഐഎഎഫ് ഉദ്യോഗസ്ഥൻ വക്കീൽ നോട്ടീസ് അയച്ചത്.
ഒരു വിംഗ് കമാൻഡർ വ്യക്തിപരമായി നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ്റെ നടപടി ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പ്രതിനിധീകരിച്ചല്ലെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു
നോട്ടീസ് നൽകിയ ഐഎഎഫ് ഉദ്യോഗസ്ഥൻ അസം സ്വദേശിയാണെന്നാണ് വിവരം.ചിത്രത്തിലെ രണ്ട് പ്രധാന അഭിനേതാക്കൾ തമ്മിലുള്ള രംഗം വ്യോമസേനയെ അപമാനിക്കുന്നതാണെന്ന് ഉദ്യോഗസ്ഥൻ നോട്ടീസില്‍ ആരോപിക്കുന്നു.
ഈ രംഗം വ്യോമസേനയുടെ അന്തസ്സിനെ മോശമായി ചിത്രീകരിക്കുന്നുവെന്നും എണ്ണമറ്റ ഉദ്യോഗസ്ഥരുടെ ത്യാഗത്തെ വിലകുറച്ചുവെന്നും വക്കീല്‍ നോട്ടീസില്‍ ഉദ്യോഗസ്ഥൻ പറയുന്നു എന്നാണ് റിപ്പോര്‍ട്ട്.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രം ജനുവരി 25 ന് റിലീസ് ചെയ്തതത്. സിനിമയുടെ ഔദ്യോഗിക സംഗ്രഹം അനുസരിച്ച്, ശ്രീനഗർ താഴ്‌വരയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയാന്‍ ഇന്ത്യന്‍ വായുസേനയുടെ എയർ ഹെഡ്ക്വാർട്ടേഴ്‌സ് കമ്മീഷൻ ചെയ്ത എയർ ഡ്രാഗൺസ് യൂണിറ്റിനെക്കുറിച്ചാണ് പറയുന്നത്. അനില്‍ കപൂറിന്‍റെ കഥാപാത്രമാണ് ഇതിന്‍റെ നേതൃത്വം.
ഇതിലെ പൈലറ്റുമാരാണ് ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഇരുവരും ഒരു സംഘടനത്തിന് മുന്‍പ് സൈനിക യൂണിഫോമില്‍ ചുംബിക്കുന്ന രംഗം ട്രെയിലറില്‍ അടക്കം കടന്നുവന്നിരുന്നു.






























