മെൽബൺ: ഓസ്ട്രേലിയയിൽ ക്രിസ്തീയ മൂല്യങ്ങളെയും സ്‌കൂളുകളെയും പ്രതികൂലമായി ബാധിക്കുന്ന ഫെഡറൽ സർക്കാരിന്റെ നിയമനിർമ്മാണ നടപടികളിൽ ആശങ്ക അറിയിച്ച് മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ കോമെൻസോലിയും ദേശീയ കത്തോലിക്കാ വിദ്യാഭ്യാസ കമ്മിഷനും. എല്ലായ്പ്പോഴും ക്രൈസ്തവ വിശ്വാസത്തിനെതിരേ നിലകൊണ്ടിട്ടുള്ള ഗ്രീൻസ് പാർട്ടിയുമായി ചേർന്നുള്ള ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ നീക്കങ്ങളാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസികളെ വിഷമവൃത്തത്തിലാക്കുന്നത്.
ക്രിസ്ത്യൻ മൂല്യങ്ങൾക്ക് തെല്ലും വിലകൽപ്പിക്കാത്ത സ്വവർഗാനുരാഗികളായ അധ്യാപകരെയും വിദ്യാർത്ഥികളെയും പിരിച്ചുവിടാനുള്ള ക്രിസ്ത്യൻ സ്കൂളുകളുടെ അവകാശമാണ് നിർദിഷ്ട നിയമം പ്രാബല്യത്തിൽ വന്നാൽ ഇല്ലാതാകുന്നത്. ഇതോടൊപ്പം സ്വാഭാവിക ലൈംഗികതയെക്കുറിച്ച് ബൈബിൾ അധിഷ്ഠിതമായി പഠിപ്പിക്കാനുള്ള സ്കൂളുകളുടെ അവകാശങ്ങൾക്കാണ് ഭീഷണി നേരിടുന്നത്.
ഗ്രീൻസ് പാർട്ടിയുടെ പിന്തുണയോടെ നിയമ നിർമാണത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് അൽബനീസി കഴിഞ്ഞ ദിവസം വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തിനെതിരേ നിലകൊള്ളുന്ന ഗ്രീൻസ് പാർട്ടിയുടെ പിന്തുണ പ്രധാനമന്ത്രി തേടുന്നത് അപകടകരമായ നീക്കമാണെന്ന് ആർച്ച് ബിഷപ്പ് കൊമെൻസോലി മുന്നറിയിപ്പ് നൽകി.
ഗ്രീൻസ് പാർട്ടിയിലെ അംഗങ്ങൾക്ക് നിഗൂഢമായ ലക്ഷ്യങ്ങളുണ്ട്. കത്തോലിക്ക വിശ്വാസത്തെയും പരമ്പരാഗതമായ മൂല്യങ്ങളെയും ഇല്ലാതാക്കാനാണ് അവരുടെ ശ്രമം – പിതാവ് പറഞ്ഞു. സ്കൂളുകളിൽ ചാപ്ലിനെ നിയമിക്കാനുള്ള അവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. കത്തോലിക്കാ ആശുപത്രികൾക്കും സ്‌കൂളുകൾക്കുമുള്ള ധനസഹായം നിർത്താനുള്ള ശ്രമം പോലും പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായി.
ഗ്രീൻസ് പാർട്ടിയുടെ പാരമ്പര്യമനുസരിച്ച് ക്രൈസ്തവർക്കും മതസ്വാതന്ത്ര്യത്തിനും അനുകൂലമായി ഒരു നീക്കം ഉണ്ടാകാൻ സാധ്യതയില്ലെന്ന് ദേശീയ കാത്തലിക് എഡ്യൂക്കേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജസീന്ത കോളിൻസ് പറഞ്ഞു,’ഗ്രീൻസ് ആശയപരമായി ക്രിസ്ത്യൻ സ്കൂളുകൾക്ക് എതിരാണെങ്കിൽ, ന്യായമായ അവകാശ സംരക്ഷണം നമുക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും? ജസീന്ത കോളിൻസ് ചോദിച്ചു.






























