ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിനെ ഭീകര സംഘടമായി പ്രഖ്യാപിച്ച് കാനഡ. ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയ് സംഘത്തെയാണ് കാനഡ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. ചില പ്രത്യേക സമുദായങ്ങളെ സംഘം ലക്ഷ്യമിടുന്നതായാണ് കാനഡ പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗ്രി തീരുമാനത്തേക്കുറിച്ച് പ്രതികരിച്ചത്. കാനഡയിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് പൊതുസുരക്ഷാ മന്ത്രി പറഞ്ഞു. രാജ്യത്തെ ഇന്ത്യൻ വിഭാഗങ്ങൾക്കിടയിലുണ്ടാവുന്ന അക്രമ സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കാനഡയുടെ നീക്കം. ഭീകര സംഘടനായി പ്രഖ്യാപിച്ചതോടെ ബിഷ്‌ണോയ് സംഘത്തിന്‍റെ സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ കാനഡ സർക്കാരിനു കഴിയും. ഇതിന് പുറമേ ബിഷ്ണോയി സംഘാംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കനേഡിയന്‍ നിയമപാലകര്‍ക്ക് നിയമപരമായ അധികാരവും ലഭിക്കുന്നതാണ് തീരുമാനം. കാനഡ പൗരന്മാർ വിദേശത്തും സ്വദേശത്തുമായി സംഘത്തിലുള്ളവരുമായി നടത്തുന്ന ഭൂമി ഇടപാട് അടക്കം ഇനി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. തീരുമാനം ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ നിയമത്തെയും സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. കൊലപാതകം, വെടിവയ്പ്, തീ വയ്പ് അടക്കമുള്ള ആക്രമണ രീതിയാണ് സംഘം പതിവായി തുടരുന്നത്.
നടപടി പൗരന്മാരെ സുരക്ഷിതരാക്കാനെന്ന് കാനഡ
രാജ്യത്തെ ജനങ്ങളെ സുരക്ഷിതരാക്കാൻ സഹായിക്കുന്നതാണ് തീരുമാനമെന്നാണ് കാനഡ സർക്കാർ വിശദമാക്കുന്നത്. ഇതോടെ ക്രിമിനൽ കോഡിൽ 88 സംഘങ്ങളാണ് തീവ്രവാദ സംഘങ്ങളായി കണക്കാക്കുന്നത്. ഇതിൽ ഖലിസ്ഥാനി അനുകൂലമായ രണ്ട് സംഘടനകളും ഉൾപ്പെടുന്നുണ്ട്. ബിഷ്ണോയി സംഘത്തെ തീവ്രവാദ സംഘമായി കണക്കാക്കണമെന്ന് നിരവധി നേതാക്കൻമാർ കാനഡ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, ഒന്റാരിയോ എന്നിവിടങ്ങളിലെ ഏഷ്യൻ വംശജർക്കിടയിലാണ് ബിഷ്ണോയി സംഘാങ്ങളുടെ സജീവ പ്രവർത്തനം. 2023 മുതൽ ഈ മേഖലയിൽ 50ലേറെ അക്രമ സംഭവങ്ങൾ നടന്നിരുന്നു.
വടക്കേ ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബിഷ്ണോയി സംഘത്തിലെ അംഗങ്ങളിൽ ഏറിയ പങ്കും. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം, സിഖ് നേതാവ് നിജ്ജറിന്റെ കാനഡയിലെ കൊലപാതകം എന്നിവയില്‍ ബിഷ്ണോയി സംഘത്തിന് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ സംഘം നിരവധി തവണ ശ്രമിക്കുകയും ചെയ്തിട്ടുള്ള സംഘമാണ് ലോറൻസ് ബിഷ്ണോയിയുടേത്. മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയത് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമായിരുന്നു.