ഗോരഖ്പൂർ: ഉത്തർപ്രദേശിൽ സഹോദരിയുടെ പ്രണയ ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ കൊലപ്പെടുത്തി സഹോദരൻ. കനാലിൽ യുവതിയെ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹത്തിനരികിൽ ഒന്നര മണിക്കൂർ ഇരുന്നാണ് പൊലീസിനെ വിളിച്ച് സംഭവം അറിയിക്കുന്നതും കുറ്റസമ്മതം നടത്തുന്നതും. 19 വയസുകാരിയായ നിത്യ യാദവിനെ ആണ് ആദിത്യ യാദവ് കൊലപ്പെടുത്തിയത്. 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ നിത്യ യാദവ് കഴിഞ്ഞ മൂന്ന് വർഷമായി ഒരാളുമായി പ്രണയത്തിലായിരുന്നു. ഹിന്ദു സംസ്കാരത്തിൽ വിവാഹിതയായ സ്ത്രീകളുടെ അടയാളമായ സിന്ദൂരം നിത്യ നെറ്റിയിൽ തൊടുന്നത് ആദിത്യ കാണുകയും വിലക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പല തവണയും ഇവർ തമ്മിൽ തർക്കവും ഉണ്ടായിരുന്നു. എന്നാൽ ബന്ധത്തിൽ നിന്നും പിന്മാറാൻ നിത്യ ഒരുക്കമായിരുന്നില്ല.
ഇതിന് ശേഷം, ഇക്കഴിഞ്ഞ ഞായറാഴ്ച വീട് വിട്ടിറങ്ങിയ നിത്യ രാത്രിയായിട്ടും തിരിച്ചെത്തിയിരുന്നില്ല. എന്നാൽ പിറ്റേന്ന് പെൺകുട്ടിയെയും ആൺസുഹൃത്തിനെയും അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ വച്ച് കണ്ടെത്തി. ആദിത്യ പെൺകുട്ടിയുടെ മനസ് മാറ്റാനും വീട്ടിലേക്ക് തിരിച്ചു കൊണ്ടു വരാനും ശ്രമിച്ചു. എന്നാൽ നിത്യ തീരുമാനത്തിൽ ഉറച്ചു നിന്നു. പിന്നീട് നിത്യയെ കൂട്ടി ആദിത്യ വീട്ടിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് തലക്ക് അടിക്കുകയും പരിക്കേറ്റ നിത്യയെ കനാലിലേക്ക് തളളിയിടുകയായിരുന്നു. പൊലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ആദിത്യയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമനടപടി സ്വീകരിച്ചുവരികയാണെന്നും ഗോരഖ്പൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര ശ്രീവാസ്തവ പറഞ്ഞു. ആദിത്യ തന്റെ രണ്ട് സഹോദരിമാർക്കും ഒരു സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. പിതാവിന്റെ മരണശേഷം സഹോദരിമാരെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം ആദിത്യ ഏറ്റെടുക്കുകയായിരുന്നു.