സിഡ്‌നിയിൽ ഒരാൾക്ക് കൂടി ലെജിയണയർ (Legionnaires’ disease) രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ഇതോടെ ഈ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധിതരുടെ എണ്ണം നാലായി.
രോഗം ബാധിച്ച നാല് പേരും ഡിസംബർ 9-നും ഡിസംബർ 18-നും ഇടയിൽ സിഡ്‌നി സിബിഡിയിലെ വിൻയാർഡിന് (Wynyard) സമീപമുള്ള ക്ലാരൻസ് സ്ട്രീറ്റിൽ (Clarence Street) സമയം ചിലവഴിച്ചവരാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇവർ നാലുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി അധികൃതർ അന്വേഷണം ഊർജിതമാക്കി. കെട്ടിടങ്ങളിലെ കൂളിംഗ് ടവറുകളിൽ നിന്നുള്ള മലിനമായ ജലകണികകൾ ശ്വസിക്കുന്നതിലൂടെയാണ് സാധാരണയായി ഈ ബാക്ടീരിയ രോഗം പകരുന്നത്. പനി, വിറയൽ, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഈ ദിവസങ്ങളിൽ സിഡ്‌നി സിബിഡിയിൽ പോയവർക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണണമെന്ന് അധികൃതർ നിർദ്ദേശിച്ചു.































