ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ നേതാവ് വിജയിയെ പ്രതി ആക്കാത്തത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരമെന്ന് സൂചന. വിജയ്ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കം ആകുമെന്നും ബിജെപി അവസരം മുതലാക്കുമെന്നുമാണ് സ്റ്റാലിൻ്റെ നിലപാട്. ദുരന്തത്തിൽ ടിവികെ നേതാക്കൾ അറസ്റ്റിലായിരുന്നുവെങ്കിലും വിജയ്‍യെ പ്രതിസ്ഥാനത്ത് നിർത്തി മുന്നോട്ട് പോവുന്ന നിലപാടാണ് തമിഴ്നാട് സർക്കാർ സ്വീകരിച്ചിരുന്നത്. അതിനിടെ, സ്റ്റാലിനെതിരെ രൂക്ഷവിമർശനം ഉയർത്തി വിജയും രംഗത്തെത്തി
അതേസമയം, 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ രാഷ്ട്രീയ പോര് കടുത്തിരിക്കെ, പൊതുയോഗത്തിന് അനുമതി നൽകി ടിവികെയ്ക്ക് മുന്നിൽ വച്ച ഉപാധികൾ പുറത്തുവിട്ട് ജില്ലാ പൊലീസ് വൃത്തങ്ങൾ. റോഡ് ഷോ പാടില്ല, ഗതാഗതം സാധാരണ നിലയിൽ ഉറപ്പാക്കാനായി പൊലീസ് നൽകുന്ന എല്ലാ നിർദേശങ്ങളും അനുസരിക്കണം, ആംബുലൻസുകളുടെ വഴി തടയരുത്, പ്രവർത്തകർ റോഡിലെ ഡിവൈഡറിൽ കയറി നിൽക്കരുത് തുടങ്ങിയവയാണ് പ്രധാന ഉപധികൾ. എന്നാൽ പകുതിയോളം ഉപാധികൾ ടിവികെ പാലിച്ചില്ലെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. ഡിഎംകെ സർക്കാരിനെ പഴിച്ച് ടിവികെ രംഗത്തെത്തിയതോടെയാണ് പൊലീസ് രേഖകൾ പുറത്തുവിടുന്നത്.