ഭോപ്പാൽ: മധ്യപ്രദേശിൽ 22 കുരുന്നുകളുടെ ജീവൻ നഷ്ടപ്പെടുത്തിയ വിഷ മരുന്ന് ദുരന്തത്തിൽ ഡോക്ടർക്കെതിരെ പൊലീസിന്‍റെ നിർണായക കണ്ടെത്തൽ. കോൾഡ്രിഫ് കഫ്സിറപ്പ് കുട്ടികൾക്ക് നൽകാൻ നിർദേശിച്ച ഡോക്ടർ പത്ത് ശതമാനം കമ്മീഷൻ കൈപ്പറ്റിയെന്നാണ് മധ്യപ്രദേശ് പൊലീസ് കണ്ടെത്തിയത്. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയത്. പ്രവീൺ സോണിയെന്ന ഡോക്ടറാണ് കമ്മീഷൻ കൈപ്പറ്റി കോൾഡ്രിഫ് കഫ്സിറപ്പ് കുട്ടികൾക്ക് കുറിച്ചത്. ഇയാൾ ഓരോ ബോട്ടിലിനും പത്ത് ശതമാനം വീതം കമ്മീഷൻ കൈപ്പറ്റിയെന്ന നിർണായക കണ്ടെത്തലാണ് പോലീസ് കോടതിയെ അറിയിച്ചത്. കോൾഡ്രിഫ് കഫ്സിറപ്പ് നിർമ്മിച്ച കാഞ്ചീപുരത്തെ ശ്രേഷൻ ഫാർമയാണ് ഡോക്ടർക്ക് കമ്മീഷൻ നൽകിയത്. ഒരു ബോട്ടിലിന് 2.54 രൂപ വീതമാണ് ഡോക്ടർക്ക് കമ്മീഷൻ നൽകിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. 24.54 രൂപക്കാണ് വിപണിയിൽ ഈ മരുന്ന് ലഭ്യമാക്കിയിരുന്നത്.