ലണ്ടൻ : യുകെ മലയാളി അനീമിയ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. ലെസ്റ്ററിലെ ഒരു സ്വകാര്യ കെയർ ഹോമിൽ സീനിയർ കെയറർ ആയി ജോലി ചെയ്തിരുന്ന ബ്ലെസി സാംസൺ (48) ആണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ കുടുംബമായി താമസിച്ചിരുന്ന ബ്ലെസി നാട്ടിൽ നഴ്സായിരുന്നു.
2023 മാർച്ചിലാണ് ലെസ്റ്ററിൽ കെയറർ വീസയിൽ എത്തുന്നത്. ലെസ്റ്ററിൽ എത്തിയ ശേഷം ഏകദേശം അഞ്ച് മാസമാണ് സ്ഥിരമായി ജോലിക്ക് പോകാൻ കഴിഞ്ഞത്. തുടർന്ന് അനീമിയ രോഗത്തെ തുടർന്നുള്ള ചികിത്സകളിലായിരുന്നു.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി കുടുംബമായി യുകെയിൽ എത്തിയ ശേഷം വിധി മറ്റൊന്നായി മാറിയതിന്റെ ദുഃഖത്തിലാണ് ബ്ലെസിയുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും. ഇൻഡോർ മലയാളിയായ സാംസൺ ജോൺ ആണ് ഭർത്താവ്. അനന്യ (17), ജൊവാന (12) എന്നിവരാണ് മക്കൾ.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയായ ബ്ലെസിയുടെ മാതാപിതാക്കൾ ഇപ്പോൾ നാട്ടിലാണുള്ളത്. തിരുവല്ല പേഴുംപാറ കുടുംബാംഗങ്ങളാണ്. മൃതദേഹം നാട്ടിൽ എത്തിച്ച് മാതാപിതാക്കൾക്ക് അന്തിമോപചാരം അർപ്പിക്കുവാൻ അവസരം ഒരുക്കണമെന്നാണ് ഭർത്താവ് സാംസണിന്റെയും മക്കളുടെയും ആഗ്രഹം. അതിനായി യുകെയിലെ മലയാളി സമൂഹത്തിന്റെ സഹായം അഭ്യർഥിച്ചിരിക്കുകയാണ് കുടുംബാംഗങ്ങൾ.
ബ്ലെസിയുടെ മൃതദേഹം യുകെയിലെ തുടർനടപടികൾക്ക് ശേഷം നാട്ടിൽ എത്തിക്കുന്നത്തിനുള്ള ക്രമീകരണങ്ങൾക്ക് മുൻകൈ എടുക്കുമെന്ന് ലെസ്റ്റർ കേരള കമ്യൂണിറ്റി പ്രസിഡന്റ് അജീഷ് കൃഷ്ണൻ, സെക്രട്ടറി സ്മൃതി രാജിവ് എന്നിവർ പറഞ്ഞു. ബ്ലെസിയുടെ കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം നാട്ടിൽ എത്തിക്കുവാനും ചാരിറ്റി സംഘടനയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം അധികം വൈകാതെ നാട്ടിൽ എത്തിക്കും. സംസ്കാരം പിന്നീട്.