ലഖ്നൗ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യ ക്യാപിറ്റല്‍സ് നായകന്‍ ഗൗതം ഗംഭീറുമായുണ്ടായ തര്‍ക്കത്തില്‍ വീണ്ടും രൂക്ഷ പ്രതികരണവുമായി മലയാളി താരം ശ്രീശാന്ത്. മത്സരത്തിനിടെ തന്നെ ഗംഭീര്‍ ഒത്തുകളിക്കാരനെന്ന് വിളിച്ച് അപമാനിച്ചുവെന്ന് ശ്രീശാന്ത് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശ്രദ്ധനേടാനുള്ള ശ്രമമെന്ന ഗംഭീറിന്‍റെ ട്വീറ്റിന് മറുപടി നല്‍കിയാണ് ശ്രീശാന്ത് രംഗത്തുവന്നത്.
നിങ്ങൾ ഒരു കളിക്കാരനെന്ന നിലയിലും സഹോദരനെന്ന നിലയിലുമുളള എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. നിങ്ങളൊരു ജനപ്രതിനിധി കൂടിയാണ്. എന്നിട്ടും, നിങ്ങൾ സാഹതാരങ്ങളോടെല്ലാം കലഹിച്ചുകൊണ്ടേയിരിക്കുകയാണ്. നിങ്ങളെന്നെ പ്രകോപിപ്പിച്ചിട്ടും ഞാന്‍ തിരിച്ച് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. എന്നെ ഒരു ഫിക്സർ എന്ന് വിളി അപമാനിക്കാന്‍ നിങ്ങളാരാണ്. സുപ്രീം കോടതിക്കും മുകളിലാണോ നിങ്ങള്‍. വായില്‍ തോന്നിയത് വിളിച്ചുപറയാന്‍ നിങ്ങൾക്ക് അധികാരമില്ല. അമ്പയർമാരെ പോലും നിങ്ങള്‍ വാക്കാൽ അധിക്ഷേപിച്ചു, എന്നിട്ടും നിങ്ങൾ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ പുഞ്ചിരിക്കുന്നതിനെക്കുറിച്ചാണോ പറയുന്നത്?.
കൂടെയുള്ളവരോട് ഒരു തരത്തിലുള്ള ബഹുമാനവും ഇല്ലാത്ത അഹങ്കാരിയും യാതൊരു നിലവാരവുമില്ലാത്ത വ്യക്തിയുമാണ് നിങ്ങൾ. ഇന്നലെ വരെ നിങ്ങളോടും കുടുംബത്തോടും എനിക്ക് ബഹുമാനമായിരുന്നു. മത്സരത്തിനിടെ നിങ്ങള്‍ എന്നെ ഫിക്സർ എന്ന് ഒരുതവണയല്ല ഏഴോ എട്ടോ തവണ വിളിച്ചു. ജീവിതത്തില്‍ ഞാൻ അനുഭവിച്ചത് ഓര്‍ത്താല്‍ ഒരിക്കലും നിങ്ങളോട് ക്ഷമിക്കാനാകില്ല. നിങ്ങൾ പറഞ്ഞതും ചെയ്തതും തെറ്റാണെന്ന് ഉള്ളിന്‍റെയുള്ളില്‍ നിങ്ങൾക്കറിയാം. ദൈവം പോലും നിങ്ങളോട് ക്ഷമിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആ സംഭവത്തിനുശേഷം നിങ്ങൾ ഫീൽഡ് ചെയ്യാന്‍ പോലും ഇറങ്ങിയില്ലല്ലോ. ധൈര്യമായി വരൂ, ദൈവം എല്ലാം കാണുന്നുണ്ട് എന്നായിരുന്നു ശ്രീശാന്തിന്‍റെ പോസ്റ്റ്.
സംഭവത്തില്‍ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് അധികൃതര്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റിന്‍റെ മാന്യതയും സ്പോര്‍ട്സമാന്‍ഷിപ്പും ഉയര്‍ത്തിപ്പിടിക്കുന്നതാകണം ലെജന്‍ഡ്സ് ലീഗെന്നും ഗംഭീറും ശ്രീശാന്തും തമ്മിലുള്ള തര്‍ക്കത്തിലും പിന്നീടുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങളിലും പെരുമാറ്റച്ചട്ട ലംഘനമുണ്ടോ എന്ന് പരിശോധിക്കുമെന്നും ലെജന്‍ഡ്സ് ലീഗ് അച്ചടക്ക സമിതി അധ്യക്ഷന്‍ സയ്യിദ് കിര്‍മാനി പറഞ്ഞു.