തൃശ്ശൂര്‍: പൊതുവിപണിയിൽ വറ്റല്‍ മുളകുവില കിലോയ്ക്ക് 300 രൂപ കടന്നു. വില കൂടിയതോടെ സപ്ലൈകോ സ്റ്റോറുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. സ്റ്റോറുകളില്‍ മുളകെത്തിയാല്‍ ഉടൻ തന്നെ തീരുന്ന സ്ഥിതിയാണ് ഇപ്പോൾ. ഉത്പാദകസംസ്ഥാനങ്ങളില്‍ കഴിഞ്ഞതവണ വെള്ളപ്പൊക്കം ഉണ്ടായതിനാലാണ് വിലകൂടിയത്. സ്റ്റോറുകളില്‍ തിരക്ക് കൂടിയതോടെ ടോക്കണ്‍വഴിയാണ് നിലവിൽ വിതരണം നടത്തുന്നത്. വറ്റൽ മുളക് വാങ്ങാനായി പുലര്‍ച്ചെ അഞ്ചിന് വരി തുടങ്ങുന്ന സ്റ്റോറുകളും ഉണ്ട്.
സ്റ്റോക്ക് വന്നതറിയാനായി ചില സ്ഥലങ്ങളിൽ വാട്‌സാപ്പ് ഗ്രൂപ്പുകൾ വരെ സജീവമായി തുടങ്ങി. സ്ഥാപനങ്ങളിലെ ജീവനക്കാരോ വീട്ടുകാരോ ആണ് ഗ്രൂപ്പുകളുടെ അഡ്മിൻ. മുളകിനാണ് ഇത്തവണ ആവശ്യക്കാർ ഏറെ. ഒരു കാര്‍ഡ് ഉടമയ്ക്ക് സബ്‌സിഡി നിരക്കില്‍ അരക്കിലോ മുളകാണ് ലഭിക്കുക. സപ്ലൈകോയില്‍ ആണെങ്കിൽ 39 രൂപയ്ക്കാണ് മുളക് ലഭിക്കുന്നത്. 280 രൂപയ്ക്ക് ഒരുകിലോവരെ മുളകാണ് സബ്‌സിഡിയില്ലാതെ ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. എന്നാൽ ഇതിന്റെ ലഭ്യത കുറഞ്ഞതിനാലാണ് അളവ് പരിമിതപ്പെടുത്തിയതെന്ന് സപ്ലൈകോ അധികൃതര്‍ പറഞ്ഞത്.
150 മുതല്‍ 200 വരെ ടോക്കണാണ് ഒരുദിവസം സ്റ്റോറുകളില്‍ കൊടുക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുളകിന് 200 രൂപ കടന്നത്. ഒരു വർഷം മുമ്പുവരെ കിലോയ്ക്ക് 160,180 ആയിരുന്നു വില. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് മുളകിന്റെ വിളവെടുപ്പ്. അതിനാൽ ഈ മാസങ്ങളിൽ മുളകിന്റെ വില കുറയുകയായിരുന്നു പതിവ്. ബ്രാന്‍ഡഡ് മുളകുപൊടിക്ക് കിലോയ്ക്ക് 330 മുതലാണ് വില.
STORY HIGHLIGHTS: chilli price crossed 300 per kg