തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി എം ശ്രീയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ പിഎംശ്രീ പദ്ധതിയുടെ ആനുകൂല്യം മാത്രമേ നഷ്ടമാകൂ എന്നാണ് രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്. കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു. കേന്ദ്ര പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലേന്നും വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ള യുഡിഎഫ് നേതാക്കൾ നേരത്തെ പറഞ്ഞിരുന്നത്.രാജ്യത്തെ സ്കൂളുകളുടെ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും ഉയർത്താൻ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഒരു പദ്ധതിയാണ് പി എം ശ്രീ (PM SHRI – Pradhan Mantri Schools for Rising India). ദേശീയ വിദ്യാഭ്യാസ നയം (NEP 2020) പൂർണ്ണമായി നടപ്പിലാക്കുന്ന മാതൃകാ സ്കൂളുകളായി രാജ്യത്തുടനീളം 14,500-ലധികം വിദ്യാലയങ്ങളെ മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
അതേസമയം, പി എം ശ്രീ പദ്ധതിയിൽ ഇളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം. സംസ്ഥാന സിലബസ് പഠിപ്പിക്കാൻ മറ്റ് ചില സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതിലാണ് കേരളം പ്രതീക്ഷ വെക്കുന്നത്. സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാന സർക്കാറിന് അനുവാദം കിട്ടുമെന്നാണ് കേരളം പ്രതീക്ഷ വെക്കുന്നത്. പി എം ശ്രീ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രിസഭ ഉപ സമിതി അന്തിമ യോഗം ബുധനാഴ്ച്ച 3.30ന് ചേരും. ഓഗസ്റ്റ് രണ്ടാം വാരം ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഉപസമിതി റിപ്പോർട്ട് ചർച്ച ചെയ്യും. ഓഗസ്റ്റ് രണ്ടാം വാരത്തോടെ കേന്ദ്രത്തിന് ഔദ്യോഗികമായി കത്ത് അയക്കും.



























