ചെന്നൈ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 4 കോടി രൂപയാണ് പിടിച്ചെടുത്തത്. താംബരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പണം പിടിച്ചത്. സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിലായിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. സംഭവത്തിൽ ബിജെപിക്കെതിരെ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.
ഇന്നലെ രാത്രി ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത് ഹോട്ടലിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മൂന്നുപേരെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. വിശദമായ അന്വേഷണം ആവശ്യമാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും പൊലീസ് വ്യക്തമാക്കി. ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ പ്രതികള്‍ മൊഴി നൽകിയെന്ന് സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തമിഴ്നാട്ടിലെ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ചതോടെ വെട്ടിലായി ബിജെപി. വോട്ടിനായി പണം നൽകില്ലെന്ന് പ്രഖ്യാപിച്ചിരുന്ന കെ അണ്ണാമലൈക്ക് എതിരെയാണ് എതിരാളികളുടെ പരിഹാസം. കേസിൽ അടുത്ത നടപടികൾ എന്തെന്നതിലും ഉണ്ട് ആകാംക്ഷ. വീട്ടിലെത്തുന്ന നോട്ടുകെട്ടിന്റെ വലിപ്പം അനുസരിച്ചാണ് പെട്ടിയിൽ വോട്ടു വീഴുന്നതെന്ന ആക്ഷേപം പണ്ടെയുണ്ട് തമിഴകത്ത്.
ഈ ദുഷ്പ്രവണതയ്ക്ക് മാറ്റം വരുത്തുമെന്ന് അവകാശപ്പെട്ടായിരുന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആയ കെ.അണ്ണാമലൈയുടെ വരവ്. പണം നൽകി വോട്ടർമാരെ അടിമകളാക്കുന്ന ദ്രാവിഡ പാർട്ടികളെ പോലെയല്ല താനെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പലവട്ടം ആണയിട്ടു ബിജെപി സംസ്ഥാനഅധ്യക്ഷൻ. അണ്ണാമലൈ ആണ് പറയുന്നത്. വോട്ടിനു ഒരു രൂപ പോലും കൊടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ബിജെപി നിയമസഭ കക്ഷി നേതാവ് നൈനാർ നാഗാന്ദ്രന്റെ വിശ്വസ്ഥന്റെ പക്കൽ നിന്ന് നാലു കോടി രൂപ അടങ്ങിയ ബാഗ് പിടിക്കുമ്പോൾ മുഖം നഷ്ടമാകുന്നത് അണ്ണാമലൈക്ക് കൂടിയാണ്. ബിജെപി അധ്യക്ഷൻ ജെപി നദ്ധ സംസ്ഥാനത്തു എത്തിയ ദിവസമുള്ള സംഭവങ്ങൾ പാർട്ടിക്ക് ക്ഷീണമായി. ബിജെപി സ്ഥാനാർഥികളുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും തുടർച്ചയായി പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.