ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് മറുപടിയുമായി കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ പോസ്റ്റ്. പ്രതിഷേധങ്ങൾക്കിടെ തനിക്കെതിരെ അസഭ്യവർഷം നടത്തിയ വിദ്യാർത്ഥികൾക്ക് മാപ്പു നൽകിയെന്ന് പറയുന്ന മോദിയുടെ വീഡിയോയെ പരിഹസിച്ചാണ് അഭിജീത്ത് ദിപ്കെ രംഗത്തെത്തിയത്. റീലിൽ മാത്രമാണോ മാപ്പ് നൽകുന്നത്, അതോ കേസുകളും പിൻവലിക്കുമോ?” മാപ്പ് നൽകുന്ന മോദി പ്രതിഷേധക്കാർക്കെതിരെ ചുമത്തിയ കേസുകൾ സർക്കാർ പിൻവലിക്കുമോ എന്ന് ദിപ്കെ ചോദിച്ചു. പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് താഴെ കമന്റ് ബോക്സിലാണ് ദിപ്കെയുടെ ചോദ്യം. ജെൻസികൾക്കിടയിൽ ഏറെ പ്രചാരമുള്ള ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച തന്റെ ഏറ്റവും പുതിയ വീഡിയോയിൽ, തനിക്കെതിരെ ഉയർന്ന അസഭ്യവും ആക്ഷേപകരവുമായ പരാമർശങ്ങൾ അടങ്ങിയ വൈറൽ വീഡിയോകളെ കുറിച്ചായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്.
ജന്തർമന്തറിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് നോയിഡയിൽ നിന്നുള്ള ഒരു കൗമാരക്കാരനെതിരെ കേസെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് വീഡിയോ വന്നത്. ചോർന്ന പരീക്ഷാ പേപ്പറുകളെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകളെക്കുറിച്ചും ഉണ്ടായ ശക്തമായ പ്രതിഷേധങ്ങൾ ഒടുവിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ കലാശിച്ചിരുന്നു.
ചില യുവാക്കൾ അതിരൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ചു. വ്യക്തിപരമായി എന്നെ അധിക്ഷേപിച്ചു, എന്റെ പരേതയായ അമ്മയെപ്പോലും മോശമായ വാക്കുകളാൽ അധിക്ഷേപിച്ചു,” പ്രധാനമന്ത്രി തന്റെ അർദ്ധരാത്രി ഇറക്കിയ വീഡിയോയിൽ പറഞ്ഞു. അധിക്ഷേപങ്ങൾ കൊണ്ടൊന്നും ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല. അവരെ ശിക്ഷിക്കുന്നതോ, കോടതി നടപടികളിലൂടെ വലിച്ചിഴയ്ക്കുന്നതോ, ഉപദ്രവിക്കുന്നതോ ആയ ഒന്നും തന്നെ സാഹചര്യം മാറ്റാൻ പോകുന്നില്ല. അവർക്ക് മാപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. വഴിതെറ്റിപ്പോയവരെ നമുക്ക് ശരിയായ പാതയിലേക്ക് നയിക്കാം,” പ്രധാനമന്ത്രി കൂടുതൽ വ്യക്തമാക്കി.
ധർമ്മേന്ദ്ര പ്രധാനിന്റെ രാജിക്ക് ഒരു ആഴ്ചയ്ക്ക് ശേഷം, രാജ്യത്തുടനീളം വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ സി.ജെ.പിയും സർക്കാരും തമ്മിലുള്ള പുതിയ തർക്കവിഷയമായി മാറിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളും വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിച്ചിട്ടുണ്ടെങ്കിലും, ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിഷേധക്കാർക്കെതിരെയുള്ള കേസ് നടപടികൾ തുടർന്നുപോരുന്നു.






























