വാലെറ്റ: മാൾട്ടയിൽ ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് അടിയന്തര സുരക്ഷയൊരുക്കുന്ന ജി.പി.എസ് പാനിക് അലാറം പദ്ധതി വൻ വിജയത്തിലേക്ക്. പദ്ധതി ആരംഭിച്ച് ഒന്നാം വർഷം പിന്നിടുമ്പോൾ അതീവ അപകടസാധ്യതയുള്ള (high-risk) സാഹചര്യങ്ങളിലുള്ള 184 പേർക്ക് ഉപകരണം വിതരണം ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.സഹായം ലഭിച്ചവരിൽ 179 സ്ത്രീകളും 5 പുരുഷന്മാരും ഉൾപ്പെടുന്നു.
അക്രമം നേരിടുന്ന ഇരകൾ അലാറം ബട്ടൺ അമർത്തുന്ന നിമിഷം തന്നെ പോലീസിന്റെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിലേക്ക് സന്ദേശമെത്തും. ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ഇരകളുടെ കൃത്യമായ ലൊക്കേഷൻ തിരിച്ചറിഞ്ഞ് മിനിറ്റുകൾക്കകം സംഭവസ്ഥലത്തേക്ക് പോലീസിന് എത്തിച്ചേരാൻ സാധിക്കും. വിക്ടിം സപ്പോർട്ട് ഏജൻസി (VSA) മുഖേനയാണ് കൗൺസിലിംഗും നിയമസഹായവും ഉൾപ്പെടെയുള്ള ഈ അടിയന്തര സുരക്ഷാ സംവിധാനം ഒരുക്കുന്നത്.വിക്ടിം സപ്പോർട്ട് ഏജൻസി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കൗൺസിലിംഗും നിയമസഹായവും ഉൾപ്പെടെയുള്ള പിന്തുണയുമായി പദ്ധതി വരും വർഷങ്ങളിൽ കൂടുതൽ വിപുലീകരിക്കും.ഇരകൾക്ക് ആവശ്യമായ നിയമപരവും മാനസികവുമായ പിന്തുണ നൽകുക എന്നതാണ് ഏജൻസിയുടെ പ്രധാന ലക്ഷ്യമെന്ന് വി.എസ്.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൻ ഫറൂജിയ അറിയിച്ചു.





























