മാൾട്ട : വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ മനംനൊന്ത് പ്രധാനമന്ത്രി റോബർട്ട് അബേല, മുൻ പ്രധാനമന്ത്രി ജോസഫ് മുസ്കറ്റ്, എംപി അലക്സ് ബോർഗ് എന്നിവരെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എട്ടുകുട്ടികളുടെ പിതാവിനെ മാൾട്ടയിൽ അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ചതിനെത്തുടർന്ന്, നേതാക്കളുമായി ബന്ധപ്പെടരുതെന്ന കർശന വ്യവസ്ഥയോടെ ഇയാൾക്ക് ജാമ്യം അനുവദിച്ച കോടതി, ഇലക്ട്രോണിക് നിരീക്ഷണത്തിനും കൗൺസിലിംഗിനും ഉത്തരവിട്ടു.
മാൾട്ടാ സ്വദേശിയായ ബ്രയാൻ ബുട്ടിഗീഗ് (Brian Buttigieg) എന്നയാളാണ് അറസ്റ്റിലായത്.ഇലക്ട്രോണിക് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യൽ, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കൽ (extortion), അക്രമപരമായ ഭീഷണികൾ മുഴക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.മജിസ്‌ട്രേറ്റ് കെവൻ അസ്സൊപാർഡിയുടെ മുന്നിൽ ഹാജരാക്കിയ പ്രതി കുറ്റസമ്മതം നടത്തി. തനിക്ക് നേതാക്കളെ ഉപദ്രവിക്കാൻ യഥാർത്ഥത്തിൽ ഉദ്ദേശ്യമില്ലായിരുന്നുവെന്നും പ്രസ്താവനകളിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി റോബർട്ട് അബേല, മുൻ പ്രധാനമന്ത്രി ജോസഫ് മുസ്കറ്റ്, എംപി അലക്സ് ബോർഗ് എന്നിവരോട് പ്രതി നിരുപാധികം മാപ്പ് പറയുകയും ചെയ്തു.
കർശനമായ നിബന്ധനകളോടെയാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്:
ഭീഷണിപ്പെടുത്തിയ നേതാക്കളുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യാതൊരുവിധത്തിലും ബന്ധപ്പെടാൻ പാടില്ല.പ്രതിയുടെ സഞ്ചാരം നിരീക്ഷിക്കാൻ ശരീരത്തിൽ ഇലക്ട്രോണിക് മോണിറ്ററിംഗ് ടാഗ് (electronic monitor) ഘടിപ്പിക്കണം.മദ്യപാന ആസക്തിയിൽ നിന്ന് മുക്തി നേടുന്നതിനുള്ള പ്രത്യേക ചികിത്സയ്ക്ക് (probation order for alcohol dependency) വിധേയനാകുകയും വേണം .




























