മാൾട്ട: ഫ്രീഡം സ്ട്രീറ്റ് യൂറോപ്പ് ഫെസ്റ്റിവലിനിടെ മാൾട്ടയിൽ അരങ്ങേറിയ അച്ചടക്കമില്ലാത്ത സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സെന്റ് ജൂലിയൻസിലെ KFCയിൽ ആളുകൾ കൗണ്ടറിന് മുകളിലൂടെ ചാടി ഭക്ഷണം കൈക്കലാക്കിയതായും UNO നൈറ്റ് ക്ലബ്ബിൽ ജനക്കൂട്ടം നിയന്ത്രണം വിട്ടതായും റിപ്പോർട്ടുകൾ.വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടന്ന മൂന്ന് ദിവസത്തെ ഡാൻസ്ഹാൾ ഫെസ്റ്റിവലിന്റെ പ്രധാന പരിപാടികൾ Ta’ Qaliയിലായിരുന്നു. ഔദ്യോഗിക ആഫ്റ്റർ പാർട്ടികൾ UNOയിൽ സംഘടിപ്പിക്കുകയും ചെയ്തു.
KFCയിൽ 150ഓളം പേർ പ്രവേശിച്ചു
ശനിയാഴ്ച പുലർച്ചെ ഏകദേശം 4.45ഓടെയാണ് സെന്റ് ജൂലിയൻസിലെ Bay Street KFCയിൽ സംഭവം നടന്നതെന്ന് KFC ജനറൽ മാനേജർ ഗോർഡൻ നൗഡി പറഞ്ഞു.ഏകദേശം 150 പേർ ഒരേസമയം റെസ്റ്റോറന്റിൽ പ്രവേശിച്ചതായും ഇവരിൽ ചിലർ മദ്യപിച്ചിരുന്നതായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ Bay Street സുരക്ഷാ ജീവനക്കാരുടെ സഹായം തേടി.
ഭക്ഷണത്തിനായി കാത്തുനിന്നിരുന്ന ചിലർ പിന്നീട് കൗണ്ടറിന് മുകളിലൂടെ ചാടി ജീവനക്കാർ തയ്യാറാക്കിയിരുന്ന ഭക്ഷണം എടുത്തുകൊണ്ടുപോയതായി മാനേജർ പറഞ്ഞു. ചിലർ പണം നൽകാതെയും റെസ്റ്റോറന്റിൽ നിന്ന് പുറത്തുപോയതായി അദ്ദേഹം വ്യക്തമാക്കി.ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കളുമായി ഏറ്റുമുട്ടരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നതായും മാനേജർ പറഞ്ഞു.സംഭവത്തിന് പിന്നാലെ ശനിയാഴ്ച രാത്രി KFCയിൽ സുരക്ഷ ശക്തമാക്കി. പ്രവേശന കവാടത്തിൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുകയും ഒരേസമയം അകത്ത് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്തു.
UNO പാർട്ടിയിലും നിയന്ത്രണം വിട്ട ജനക്കൂട്ടം
ഫെസ്റ്റിവലിന്റെ ഔദ്യോഗിക ആഫ്റ്റർ പാർട്ടി നടന്ന UNOയിൽ നിന്നുള്ള വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ക്ലബ്ബിന് പുറത്ത് വലിയ ജനക്കൂട്ടം രൂപപ്പെടുകയും ചിലർ ബാരിക്കേഡുകൾ മറികടന്ന് അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണാം.ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്ന UK കണ്ടന്റ് ക്രിയേറ്റർ xMRLondon സംഭവത്തെ “ലജ്ജാകരമായത്” എന്നാണ് വിശേഷിപ്പിച്ചത്. ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ മതിയായ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നും ഇതുമൂലം ജനക്കൂട്ടത്തിലെ ചിലർ ക്ഷമ നഷ്ടപ്പെട്ട് അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനായി UNO സംഗീതം നിർത്തി വേദി ഒഴിപ്പിച്ചതായും അടുത്ത ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന മറ്റൊരു പരിപാടി പിന്നീട് റദ്ദാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
മാലിന്യ പ്രശ്നത്തിലും പ്രതിഷേധം
ഫെസ്റ്റിവലിന് പിന്നാലെ Ta’ Qali പരിസരത്ത് വലിയ തോതിൽ മാലിന്യം ഉപേക്ഷിച്ചതായും പ്രദേശവാസികൾ പരാതിപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളിലും കപ്പുകളും കുപ്പികളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കിടന്നതായി പ്രദേശവാസികൾ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചു.കഴിഞ്ഞ വർഷവും Ta’ Qaliയിൽ നടന്ന Freedom Street ഫെസ്റ്റിവലിനെതിരെ Attard നിവാസികൾ ശബ്ദമലിനീകരണത്തെക്കുറിച്ച് പരാതി ഉന്നയിച്ചിരുന്നു.
കർശന നടപടിക്ക് സർക്കാർ
സംഭവങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ടുവരികയാണെന്ന് ടൂറിസം മന്ത്രി ജോ എറ്റിയൻ അബേല പറഞ്ഞു. നിയമം ലംഘിക്കുന്നവർ ശിക്ഷിക്കപ്പെടണമെന്നും കുറ്റക്കാരായ വിദേശികൾക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവങ്ങളെ “അസ്വീകാര്യമായ പെരുമാറ്റം” എന്നാണ് ആഭ്യന്തര മന്ത്രി ഗ്ലെൻ ബെഡ്ഫീൽഡ് വിശേഷിപ്പിച്ചത്. ഇത്തരം പരിപാടികൾക്ക് അനുമതി നൽകുന്നതിന് മുമ്പ് കൂടുതൽ കർശനമായ നടപടിക്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, Malta Hotels and Restaurants Association (MHRA) പാർട്ടി എന്റർടെയ്ൻമെന്റ് പരിപാടികൾക്ക് ഇനി പൊതുമേഖലാ ടൂറിസം ഫണ്ടിംഗ് നൽകരുതെന്ന് ആവശ്യപ്പെട്ടു. സുരക്ഷ, ജനക്കൂട്ട നിയന്ത്രണം, ശുചിത്വം, ശബ്ദനിയന്ത്രണം, സമീപവാസികളോടുള്ള ബഹുമാനം എന്നിവ ഉൾപ്പെടുന്ന വ്യക്തമായ നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ ഇത്തരം പരിപാടികൾ നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.



























