ബ്രിട്ടൻ: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാറിന് പിന്നാലെ ബ്രിട്ടനിൽ റദ്ദാക്കിയത് ആയിരത്തിലധികം വിമാന സർവീസുകൾ. യാത്രാദുരിതം രൂക്ഷം. എടിസി സംവിധാനത്തിലെ തകരാർ മൂലം ചൊവ്വാഴ്ച ബ്രിട്ടനിലുടനീളമുള്ള വിമാന സർവീസുകൾ വലിയ രീതിയിൽ തടസ്സപ്പെട്ടു. ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് എയർപോർട്ട് ടെർമിനലുകളിലും വിമാനങ്ങൾക്കുള്ളിലുമായി മണിക്കൂറുകളോളം കുടുങ്ങിയത്.ഫ്ലൈറ്റ് പ്രൊസസിംഗ് സംവിധാനത്തിലുണ്ടായ തകരാർ വൈകുന്നേരത്തോടെ പരിഹരിച്ചതായി ബ്രിട്ടന്റെ നാഷണൽ എയർ ട്രാഫിക് സർവീസസ് അറിയിച്ചെങ്കിലും യുകെയിലെ പതിനഞ്ചോളം വിമാനത്താവളങ്ങളിലെ സർവീസുകളെ ഇത് പ്രതികൂലമായി ബാധിച്ചു. സർവീസുകൾ പുനസ്ഥാപിക്കാനും വൈകിയ വിമാനങ്ങളുടെ തിരക്ക് ഒഴിവാക്കാനും വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും ശ്രമിച്ചുവരികയാണ്.
തകരാർ മൂലം വിമാന സർവീസുകളിൽ ഇനിയും വലിയ രീതിയിലുള്ള കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഗാറ്റ്‌വിക് വിമാനത്താവളത്തിൽ നിന്ന് അയർലൻഡിലേക്ക് പുറപ്പെടേണ്ടിയിരുന്ന റയാൻഎയർ വിമാനത്തിൽ കയറിയ യാത്രക്കാർ മൂന്ന് മണിക്കൂറോളമാണ് വിമാനത്തിനുള്ളിൽ കുടുങ്ങിയത്. പിന്നീട് ഈ സർവീസ് റദ്ദാക്കുകയായിരുന്നു. വിമാനത്താവളത്തിനുള്ളിലെ അവസ്ഥ അത്യന്തം ദുസ്സഹമായിരുന്നുവെന്ന് യാത്രക്കാർ പ്രതികരിക്കുന്നത്.ലണ്ടനിലെ പ്രമുഖ വിമാനത്താവളമായ ഹീത്രൂവിൽ വിമാനങ്ങൾ പുറപ്പെടുന്ന സർവീസുകൾ പുനരാരംഭിച്ചെങ്കിലും, രാത്രിയിലെ തുടർ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി വിമാനങ്ങൾ എത്തുന്ന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.
ബാൾട്ടിമോറിലേക്ക് പോകേണ്ടിയിരുന്ന ബ്രിട്ടീഷ് എയർവേസ് വിമാനത്തിലെ യാത്രക്കാർ നാല് മണിക്കൂറോളം റൺവേയിൽ കിടന്ന ശേഷമാണ് വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയത്. ഇതിനിടയിൽ വിമാന ജീവനക്കാർ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു. വിമാനത്തിൽ നിന്നിറങ്ങിയ യാത്രക്കാർക്ക് സ്വന്തം ലഗേജ് കണ്ടെത്താനും ഏറെ കഷ്ടപ്പെടേണ്ടി വന്നു. ലണ്ടനിലെ ഹീത്രൂ, സ്റ്റാൻസ്റ്റെഡ്, സിറ്റി, ഗാറ്റ്‌വിക് വിമാനത്താവളങ്ങൾക്ക് പുറമേ മാഞ്ചസ്റ്റർ, ബിർമിംഗ്ഹാം, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ഈ തകരാർ സാരമായി ബാധിച്ചു.






























