തിരുവനന്തപുരം: നേമത്തെ തോൽവിക്ക് കോൺഗ്രസ് നേതാവ് കെ. മുരളീധരനോട് പകരം വീട്ടാൻ ബിജെപി. വടകരയിൽ മുരളീധരൻ വീണ്ടും മത്സരിച്ചാൽ ശക്തമായ ത്രികോണ മത്സരത്തിലൂടെ തോൽപിക്കാൻ, കരുത്തരെ രംഗത്തിറക്കാനാണ് നീക്കം. എംടി രമേശ് അടക്കമുള്ള മുന്‍നിര നേതാക്കളാണ് പരിഗണനയിലുള്ളത്.
നേമത്ത് കുമ്മനത്തെ വീഴ്ത്തി അക്കൗണ്ട് പൂട്ടിച്ചതിൽ ശിവൻകുട്ടിയെക്കാൾ കെ. മുരളീധരനോടാണ് ബിജെപിക്ക് എതിർപ്പ്. മുരളി ഇറങ്ങിയില്ലെങ്കിൽ ത്രികോണപ്പോരില്ലാതെ കോൺഗ്രസ് വോട്ടുകൾ അടക്കം കിട്ടി സീറ്റ് നിലനിർത്താനാകുമെന്നായിരുന്നു ബിജെപി കണക്ക് കൂട്ടൽ. നേമത്ത് കിട്ടിയതിന് വടകരയിൽ കൊടുക്കാനാണ് ബിജെപി ഒരുങ്ങുന്നത്. കഴിഞ്ഞ തവണ പി. ജയരാജനോടുള്ള പോരിൽ ബിജെപി അനുകൂല വോട്ടുകളും മുരളിക്ക് പോയിരുന്നു. അന്ന് മത്സരിച്ച പാർട്ടി സ്ഥാനാർത്ഥിക്ക് കിട്ടിയത് 80,000 വോട്ട്. മറ്റെല്ലായിടത്തും മുൻ തെരഞ്ഞെടുപ്പിനെക്കാൾ ചുരുങ്ങിയത് ഇരുപതിനായിരം വോട്ടുകൾ ബിജെപിക്ക് കൂടിയിരുന്നു. വടകരയിൽ പോയ വോട്ടുകളടക്കം പരമാവധി ശേഖരിച്ച് ത്രികോണ മത്സരം ഉയർത്തിയാൽ മുരളീ വീഴുമെന്നാണ് പ്രതീക്ഷ. എംടി രമേശ് അടക്കമുള്ള പ്രമുഖരെയാണ് വടകരയിൽ ഇറക്കാനൊരുക്കുന്നത്. സീറ്റ് ഉറപ്പായവർ മണ്ഡലങ്ങളിൽ ഇതിനോടകം സജീവമാണ്.
ആറ്റിങ്ങലില്‍ വി മുരളീധരന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നേരത്തെ തുടങ്ങി. പത്തനംതിട്ടയില്‍ ഇത്തവണ സാധ്യത കുമ്മനം രാജശേഖരനാണ്. എറണാകുളത്ത് അനില്‍ ആന്റണിക്ക് നറുക്ക് വീണേക്കും. പാലക്കാട് സി കഷ്ണകുമാര്‍ തന്നെയാവും. തൃശ്ശൂരില്‍ സുരേഷ് ഗോപി നേരത്തെ തന്നെ സീറ്റുറപ്പിച്ചു. കോഴിക്കോട്ട് ശോഭ സുരേന്ദ്രനും പ്രവര്‍ത്തനം സജീവമാക്കി.
തിരുവനന്തപുരത്ത് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി എത്തുമോ എന്നതിലാണ് ആകാംക്ഷ. സംസ്ഥാന നേതൃത്വത്തിനും ഇക്കാര്യത്തില്‍ ഒരു പിടിയും ഇല്ല. കെ സുരേന്ദ്രന് ഇത്തസവണ മത്സരിക്കാനിടയില്ല. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളി ഇക്കുറി ആലപ്പുഴ ഇറങ്ങണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആവശ്യം. തുഷാര്‍ പക്ഷേ ഇക്കാര്യത്തിൽ കൈകൊടുത്തിട്ടില്ല.



























